ശ്രീനഗർ : കശ്മീരിലെ ഭീകരർക്ക് ആയുധങ്ങളും വെടിക്കോപ്പുകളും പഴയതുപോലെ എത്തിക്കാനാകുന്നില്ലെന്ന് അറിയിക്കുന്ന ശബ്ദസന്ദേശം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്തു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറും, സംഘടനയിലെ രണ്ടാമനുമായ മുഫ്തി റൗഫ് അസ്ഗർ ഭീകരർക്ക് അയച്ച സന്ദേശമാണ് പിടിച്ചെടുത്തത്.

കശ്മീരിലെ നഗ്രോട്ടയിലെ ബെൻ ടോൾ പ്ലാസയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ജെയ്ഷെ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതിന് പിന്നാലെയാണ് മുഫ്തി റൗഫ് ഭീകരർക്ക് ഈ സന്ദേശം അയച്ചത്. ആഗോള ഭീകരനും തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ സഹോദരനാണ് മുഫ്തി റൗഫ് അസ്ഗർ.

നട്ടെല്ലിലെ തകരാറിനെ തുടർന്ന് അസർ മഹമൂദ് ഏറെക്കാലമായി ചികിൽസയിലാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ സംഘടനയെ നിയന്ത്രിക്കുന്നത് മുഫ്തി റൗഫ് അസ്ഗറാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന നാലോളം ഭീകര പ്രവർത്തനങ്ങളുടെ ആസൂത്രണം മുഫ്തി റൗഫിന്റേതായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.

നവംബർ 19 ന് നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചത് മുഫ്തിക്ക് കനത്ത തിരിച്ചടിയായിരുന്നു. പാക്കിസ്ഥാനിലെ ഷക്കർഗാർഹിൽ നിന്നും ഇന്ത്യയിലേക്കുള്ള 200 മീറ്റർ ടണലും ബിഎസ്എഫ് കണ്ടെത്തിയിരുന്നു. 11 എ കെ 47 തോക്കുകൾ, 3 പിസ്റ്റളുകൾ, 29 ഗ്രനേഡുകൾ തുടങ്ങിയവ സൈന്യം റെയ്ഡിൽ പിടികൂടിയിരുന്നു