ന്യൂയോർക്ക്: ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി കമ്പനിയിൽ നിന്ന് രാജിവച്ചു. ജാക്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. നിലവിലെ ചീഫ് ടെക്‌നിക്കൽ ഓഫീസർ പരാഗ് അഗർവാൾ സി ഇ ഒ സ്ഥാനം ഏറ്റെടുക്കും. ബ്രെറ്റ് ടെയ്‌ലർ ആയിരിക്കും കമ്പനി ബോർഡ് ഡയറക്ടർ. 2022ൽ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോർഡിൽ തുടരുമെന്നാണ് അറിയിപ്പ്.

കഴിഞ്ഞ വർഷം മുതൽ ഡോർസിയുടെ വിടവാങ്ങലിനു കമ്പനി ബോർഡ് ഒരുങ്ങുകയായിരുന്നു .ജാക്ക് ഡോർസിക്കും ടീമിനും നന്ദി അറിയിച്ച് പുതിയ സിഇഒ ആയ പരാഗ് അഗർവാളും ട്വീറ്റ് ചെയ്തു. ജാക്ക് ഡോർസി സിഇഒ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായും ഡയറക്ടർ ബോർഡ് ഏകകണ്ഠമായി പരാഗ് അഗർവാളിനെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായും ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു.

പാട്രിക് പിച്ചെറ്റിന്റെ പിൻഗാമിയായി ബ്രെറ്റ് ടെയ്ലർ ഡയറക്ടർ ബോർഡിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പാട്രിക് പിച്ചെറ്റ് ഡയറക്ടർ ബോർഡിലും ഓഡിറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായും തുടരും.

ട്വിറ്റർ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. നാൽപ്പത്തിയഞ്ചുകാരനായ ജാക്ക് ഡോർസി സ്ഥാനമൊഴിയണമെന്ന് ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്‌മെന്റ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു.

പുതിയ സിഇഒ പരാഗ് അഗർവാൾ 2011ലാണ് ട്വിറ്ററിൽ എത്തിയത്. 2017 ഒക്ടോബർ മുതൽ കമ്പനിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസറാണ്. ഐഐടി ബോംബേയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാൻ പരാഗ് അനുയോജ്യനാണെന്നും പരാഗിൽ വിശ്വാസമുണ്ടെന്നും ജാക്ക് ഡോർസി തന്റെ വിടവാങ്ങൽ കത്തിൽ പറയുന്നു.