മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. ഇവരിൽ ഒരു താരത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായെന്നും മറ്റൊരാൾ ഐസൊലേഷനിൽ തുടരുന്നതായും എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ബാധിച്ച താരങ്ങൾ ആരൊക്കെയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുമായി പോയ 23 അംഗ സംഘത്തിലെ താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഈ താരത്തിന് ബാധിച്ചത്. ഇദ്ദേഹത്തെ ഐസലേഷനിലേക്കു മാറ്റി.

ഇരു താരങ്ങൾക്കും രോഗലക്ഷണങ്ങളൊന്നുമില്ല. കോവിഡ് സ്ഥിരീകരിച്ച താരങ്ങൾക്ക് ചൊവ്വാഴ്ചത്തെ സന്നാഹ മത്സരം നഷ്ടമാകും. മത്സരത്തിനായി ഇവർ ഇന്ത്യൻ ടീമിനൊപ്പം ദർഹാമിലേക്ക് യാത്ര ചെയ്യില്ല.

'നിലവിൽ ഇന്ത്യൻ ടീമിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് വാസ്തവമാണ്. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളൊന്നുമില്ല. അദ്ദേഹത്തെ ഐസലേഷനിലേക്കു മാറ്റി. വ്യാഴാഴ്ച ഡർഹമിലേക്കു പോകുന്ന ടീമിനൊപ്പം ഈ താരം ഉണ്ടാകില്ല' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, കോവിഡ് ബാധിതനായ താരത്തിന്റെ പേരും മറ്റു വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല.

വർധിച്ചു വരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിന് കത്തയച്ചിരുന്നു. അടുത്ത മാസം നാലിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഈ ആഴ്ചയാണ് ഇന്ത്യൻ ടീമംഗങ്ങൾ ഡർഹമിൽ ബയോ സെക്യുർ ബബ്‌ളിൽ വീണ്ടും ഒന്നിച്ചു കൂടുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ബയോബബിളിന് താരങ്ങൾ പുറത്തായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഷീൽഡ് കൊറോണ വൈറസിനെ പൂർണമായും തടയില്ലെന്നും വൈറസിൽനിന്നും സുരക്ഷ നൽകുക മാത്രമേ ചെയ്യൂവെന്നും ഇംഗ്ലണ്ടിലുള്ള ടീമിന് അയച്ച കത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പു നൽകിയിരുന്നു. ആളുകൾ സംഘടിക്കുന്നിടത്തേക്ക് പോകരുതെന്ന വ്യക്തമായ നിർദ്ദേശവും കത്തിലുണ്ടായിരുന്നു.

കുറച്ചു നാൾ മുൻപേ അയച്ച കത്തിൽ, താരങ്ങൾ വിമ്പിൾഡൻ കാണാനും യൂറോ കപ്പ് കാണാനും പോകുന്നതിനെയും ജയ് ഷാ നിരുത്സാഹപ്പെടുത്തിയിരുന്നു. താരങ്ങളിൽ ചിലർ ഇവിടങ്ങൾ സന്ദർശിച്ച് അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരു ടൂർണമെന്റുകളും കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.

ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ(പരിക്ക്), മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ.

സ്റ്റാൻഡ്ബൈ താരങ്ങൾ: അഭിമന്യൂ ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസ്വല്ല, കെ എസ് ഭരത്.