പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, രോഹിത് ശർമ എന്നിവർക്കു പരുക്ക്. ഇംഗ്ലണ്ട് ബാറ്റു ചെയ്യുന്നതിനിടെ എട്ടാം ഓവറിലാണ് ശ്രേയസ് അയ്യരുടെ ഇടത് തോളിന് വീണു പരുക്കേറ്റത്. കൂടുതൽ പരിശോധനകൾക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷാർദൂൽ ഠാക്കൂർ എറിഞ്ഞ എട്ടാ ഓവറിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോണി ബെയർ‌സ്റ്റോയുടെ ബൗണ്ടറി ശ്രമം തടയുന്നതിനിടെ ശ്രേയസ് തോളെല്ല് കുത്തി ഗ്രൗണ്ടിൽ വീഴുകയായിരുന്നു. ഉടൻ വൈദ്യ സഹായമെത്തിച്ചെങ്കിലും വേദനയ്ക്ക് ശമനമുണ്ടാകാത്തതിനാൽ ശ്രേയസ് ഗ്രൗണ്ട് വിട്ടു. ശ്രേയസ്സിന് പകരം ശുഭ്മാൻ ഗിൽ ഫീൽഡ് ചെയ്യാനിറങ്ങി.

ബാറ്റ് ചെയ്യുന്നതിനിടെ രോഹിത് ശർമയ്ക്കും പരുക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് രോഹിത്തിന് പകരം സൂര്യകുമാർ യാദവാണ് ഫീൽഡ്‌ െചയ്യാൻ ഇറങ്ങിയത്. ഇരുവരും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി രോഹിത് ശർമ 42 പന്തിൽ 28 റൺസും ശ്രേയസ് അയ്യർ 16 പന്തിൽ 6 റൺസുമാണ് എടുത്ത്. പരമ്പരയിലെ രണ്ടാം ഏകദിന മത്സരം വെള്ളിയാഴ്ച നടക്കും.