ന്യുഡൽഹി: ലോകത്തിലെ ഏറ്റവുമധികം തിരക്കേറിയതും സജീവവുമായ റെയിൽവെ സംവിധാനമാണ് ഇന്ത്യയിലേക്ക്. നൂറ് കോടിയിലധികം വരുന്ന ജനങ്ങൾക്ക് ഉപയോഗത്തിനായി നിരന്തരം അതിൽ പരീക്ഷണങ്ങളും പുതുമകളും വന്നുകൊണ്ടേയിരിക്കുന്നുമുണ്ട്. മാറ്റങ്ങൾ വരുമ്പോഴും റെയിൽവേ ഏറ്റവും അധികം ഊന്നൽ നൽകുന്നത് അപകട രഹിത യാത്രയ്ക്ക് തന്നെയാണ്. അതിന്റെ ഭാഗമായാണ് തിപിടിക്കാത്ത കോച്ച് ഇന്ത്യൻ റെയിൽ വേ അവതരിപ്പിക്കുന്നത്.

പഞ്ചാബിലെ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലാണ് തീപിടുത്തം ചെറുക്കാൻ കഴിവുള്ള യാത്രാ കോച്ചുകൾ നിർമ്മിച്ചത്.ഇവിടെ നടത്തിയ വിവിധ പരീക്ഷണങ്ങൾക്കൊടുവിൽ ഇത്തരത്തിൽ കോച്ച് വികസിപ്പിച്ചെടുത്തത്.ഇലക്ട്രിക്കൽ ഫിറ്റിങ്, ടെർമിനൽ ബോർഡ്, കണക്ടർ ഇവയ്ക്കെല്ലാമായി മെച്ചപ്പെട്ട വസ്തുക്കളാണ് ഉപയോഗിച്ചത്. കോച്ചിൽ യാത്രക്കാരുടെ സുരക്ഷക്കായി അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കും. ഇതിലൂടെ തീപിടിത്തത്തിൽ നിന്ന് യാത്രക്കാർ പരമാവധി സുരക്ഷിതരെന്ന് റെയിൽവെ ഉറപ്പാക്കും.

1992ൽ മേൽക്കൂരയിൽ എസി ഘടിപ്പിച്ച് കോച്ചുകൾ പുറത്തിറക്കിയത് കപൂർത്തലയിലെ കോച്ച് ഫാക്ടറിയിലാണ്. നാളിതുവരെ അത് സുരക്ഷിതമാണ്. ഇത്തരത്തിൽ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതാകും പുതിയ കോച്ചും. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നൽകുന്ന കാര്യം ആലോചിക്കുമെന്ന് ആർസിഎഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത അറിയിച്ചു.