ബെംഗളൂരു: ചന്ദ്രനിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർണ്ണായക ഘടകമാകുക മനുഷ്യ മൂത്രമെന്ന് റിപ്പോർട്ടുകൾ. ചന്ദ്രോപരിതലത്തിലെ മണ്ണും ബാക്ടീരിയയും ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടികയിൽ ഉപയോ​ഗിക്കേണ്ട യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നും എടുക്കാനാകും എന്നാണ് ​ഗവേഷകർ വിലയിരുത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ‌ഐ‌എസ്‌സി), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) എന്നിവയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ ചന്ദ്രനിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സുസ്ഥിര പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഐ‌ഐ‌എസ്‌സി റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ അടുത്തിടെ സെറാമിക്സ് ഇൻറർനാഷണൽ, പിഎൽഒഎസ് വൺ എന്നിവയിൽ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവർ ബീൻസ് എന്നിവയാണ് ഈ കട്ടകളുടെ നിർമ്മാണത്തിലെ അടിസ്ഥാനഘടകങ്ങൾ എന്ന് ഐഐഎസ്‌സി അറിയിച്ചു. ഇതിൽ യൂറിയയ്ക്കായി മനുഷ്യന്റെ മൂത്രം ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ ഈ കട്ടകൾ ഉപയോഗിച്ച് താമസസൗകര്യം നിർമ്മിക്കാനാകുമെന്നും ഗവേഷകർ പറയുന്നു. ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിങ്ങും സംയോജിക്കുന്ന നൂതന സംരംഭമാണിതെന്ന് ഐഐഎസ്‌സി അസിസ്റ്റന്റ് പ്രഫസർ അലോക് കുമാർ പറഞ്ഞു. മൂത്രത്തിൽനിന്നുള്ള യൂറിയ ഉപയോഗിക്കുന്നതു ചെലവ് കുറയ്ക്കാനാണ്. സിമന്റിനു പകരം ഗുവർ പശ ഉപയോഗിക്കുന്നതു കൊണ്ട് കാർബൺ പ്രശ്‌നവും പരിഹരിക്കും. ഒരു പൗണ്ട് (ഏകദേശം അരകിലോ) തൂക്കമുള്ള വസ്തു ബഹിരാകാശത്ത് അയയ്ക്കാൻ 7.75 ലക്ഷം രൂപ ചെലവാകുമെന്നാണു റിപ്പോർട്ട്.

ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഭൂമിയിലും ഇഷ്ടിക ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നു ഗവേഷകർ പറഞ്ഞു. ചില സൂക്ഷ്മജീവികൾക്ക് ചയാപചയ പ്രവർത്തനത്തിലൂടെ ധാതുക്കൾ നിർമ്മിക്കാനാകും. ഇത്തരത്തിൽ 'സ്‌പൊറോസർസീനിയ പാസ്റ്റുറിൽ' എന്ന ബാക്ടീരിയയ്ക്ക് ചയാപചയത്തിലൂടെ കാൽസ്യം കാർബണേറ്റ് നിർമ്മിക്കാം. യൂറോലിറ്റിക് സൈക്കിൾ എന്നാണ് ഇതറിയപ്പെടുക. യൂറിയയും കാൽസ്യവും ഉപയോഗിച്ചാണ് കാൽസ്യം കാർബണേറ്റ് തരികൾ രൂപപ്പെടുന്നത്.

ഇതു പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഐഐഎസ്‌സി, ഐഎസ്ആർഒയുമായി കൈകോർത്തത്. ചന്ദ്രോപരിതലത്തിലെ മണ്ണിനു സമാനമായ മണ്ണിൽ ബാക്ടീരിയയെ യോജിപ്പിച്ചു. തുടർന്ന് ആവശ്യമായ യൂറിയയും കാൽസ്യവും പ്രദേശികമായി ലഭിക്കുന്ന ഗുവർ ബീൻസിൽനിന്നുള്ള പശയും ചേർത്തു കൊടുത്തു. കുറച്ചുദിവസങ്ങൾക്കു ശേഷം ലഭിച്ചത് ഏതു തരത്തിലും രൂപമാറ്റം വരുത്താൻ കഴിയുന്ന നല്ല കരുത്തുറ്റ വസ്തുവാണെന്ന് ഗവേഷകർ പറഞ്ഞു. ഇത് ഉപയോഗിച്ച് ഇന്റർലോക് ഇഷ്ടികകൾ നിർമ്മിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. പലതരത്തിലുള്ള മണ്ണ് പരിശോധിച്ചതിനു ശേഷമാണ് പരീക്ഷണത്തിനുള്ള ബാക്ടീരിയയെ കണ്ടെത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടു മുതൽ ബഹിരാകാശ പഠനങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയിലെ വിഭവങ്ങൾ വളരെ പെട്ടെന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. അതിനാൽ ചന്ദ്രൻ ഉൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളിൽ വാസമുറപ്പിക്കുന്നതിനേക്കുറിച്ചാണ് ഗവേഷകർ ഇപ്പോൾ ചിന്തിക്കുന്നത്. ഇതര ഗ്രഹങ്ങളിൽ എങ്ങനെ നിർമ്മിതികൾ ഉണ്ടാക്കാം എന്നതും പ്രസക്തമാണ്. ഭൂമിയിൽ നിന്നും ഒരു പൗണ്ട് വസ്തു ശൂന്യാകാശത്ത് എത്തിക്കണമെങ്കിൽ ഇപ്പോഴത്തെ ചെലവ് 7.5 ലക്ഷം രൂപയാണ്. അതിനാൽ പുതിയ ഗ്രഹത്തിൽ വാസസ്ഥലം ഉണ്ടാക്കുവാൻ ഭൂമിയിൽ നിന്നും സാധനങ്ങൾ എത്തിക്കാനുള്ള ചെലവ് നിയന്ത്രിക്കാനും ഈ പരീക്ഷണ ഫലത്തിലൂടെ സാധിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.