ന്യൂഡൽഹി: ഇന്നർലൈൻ പെർമിറ്റ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകൾ സന്ദർശിക്കുന്നതിന് അനുമതി. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയിൽ ഉള്ളവർക്ക് മറ്റു സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ ഇനിമുതൽ പ്രത്യേക അനുമതിയും വേണ്ട.

ലഡാക്കിലെ സംരക്ഷിതമേഖലകളിൽ നിന്നുള്ളവർക്ക് പ്രത്യേക തിരിച്ചറിയൽ രേഖകൾ നൽകും. മറ്റു ജില്ലകൾ അല്ലെങ്കിൽ നഗരങ്ങളിലെ സംരക്ഷിത മേഖലകളേതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ വ്യക്തമാക്കും. രേഖകൾ കൈവശമുള്ളവർക്ക് പ്രത്യേക അനുമതിയില്ലാതെ ഈ മേഖലകൾ സന്ദർശിക്കാൻ കഴിയും-ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാഥൂറിന്റെ ഉത്തരവിൽ പറയുന്നു.

ലഡാക്കിലെ ഉൾപ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് ഇന്നർലൈൻ പെർമിറ്റ് നിർബന്ധമായിരുന്നു.

പുതിയ നിയമം വന്നതോടെ ലഡാക്ക് പൊലീസിൽ പ്രത്യേക ടൂറിസ്റ്റ് വിങ് എന്ന വിഭാഗം ലഫ്റ്റനന്റ് ഗവർണർ അവതരിപ്പിച്ചു. ലഡാക്ക് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാൽ അത് പരിഹരിക്കുക, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം ഉറപ്പുവരുത്തുക എന്നിവയാണ് വിഭാഗത്തിന്റെ ചുമതല. ലഡാക്കിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏതെങ്കിലും വിധത്തിലുള്ള രക്ഷാദൗത്യവും മറ്റ് അടിയന്തര ചികിത്സാ സാഹചര്യങ്ങളും ഉണ്ടായാൽ പൊലീസ് സഹായത്തിനെത്തും.

സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും ഇത് നടപ്പാക്കുക. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ വിവിധ വിനോദസഞ്ചാര ഏജൻസികൾ, ഭരണകൂടം, ആരോഗ്യ വകുപ്പ്, മറ്റ് മേഖലകൾ എന്നിവയുമായി തടസ്സങ്ങളില്ലാതെയുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് പുതിയ വിഭാഗത്തിന് പരിശീലനം നൽകിയിട്ടുണ്ട്-ലഫ്. ഗവർണർ വ്യക്തമാക്കി.