റാഞ്ചി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ കയറാൻ അനുവദിക്കാത്ത ഇൻഡിഗോ എയർലൈൻസ് അധികൃതരുടെ നടപടി വിവാദത്തിൽ. റാഞ്ചി വിമാനത്താവശത്തിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം വിമാനത്തിൽ കയറാൻ വന്ന കുട്ടിക്ക് അധികൃതർ യാത്ര നിഷേധിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിജിസിഎ വിശദീകരണം തേടി.

കുട്ടി പരിഭ്രാന്തിയിലാണെന്നും വിമാനത്തിൽ കയറുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പറഞ്ഞാണ് അധികൃതർ യാത്ര നിഷേധിച്ചത്. എന്നാൽ മറ്റ് യാത്രക്കാർ കുട്ടിയെ വിമാനത്തിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കാരായ ഡോക്ടർമാരും കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തി. എന്നാൽ അധികൃതർ വഴങ്ങിയില്ല. കുട്ടി സാധാരണ നിലയിൽ എത്തിയ ശേഷം യാത്ര അനുവദിക്കാമെന്നാണ് അധികൃതരുടെ നിലപാട്. വിമാനത്താവളത്തിൽ നടന്ന തർക്കം ശ്രദ്ധയിൽപെട്ട മനീഷ ഗുപ്ത എന്ന യാത്രക്കാരിയാണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

അതേസമയം, കുട്ടിക്കും മാതാപിതാക്കൾക്കും ഹോട്ടലിൽ താമസ സൗകര്യം നൽകിയെന്നും പിറ്റേന്ന് മറ്റൊരു വിമാനത്തിൽ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും അധികൃതർ പറയുന്നു. ഭിന്നശേഷിക്കാർക്ക് ഇൻഡിഗോ മികച്ച യാത്രാ സൗകര്യം നൽകാറുണ്ടെന്നും പ്രതിമാസം 75,000 ഓളം ഭിന്നശേഷിക്കാർ യാത്ര ചെയ്യാറുണ്ടെന്നും അധികൃതർ പറയുന്നു.

സംഭവത്തിൽ ഇൻഡിഗോ അധികൃതർക്ക് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ താക്കീത് നൽകി. ഇത്തരം നടപടികൾ ഒട്ടും അംഗീകരിക്കാനാവില്ല. ഒരാൾക്കു നേരെയും ഇത്തരം പെരുമാറ്റം ഉണ്ടാവാൻ പാടില്ല. സംഭവം താൻ നേരിട്ട് അന്വേിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.