പേരാവൂർ: പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90-ഓളം അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ ആവശ്യത്തിന് ഭക്ഷണമില്ലാതെ ദുരിതത്തിൽ.224 അന്തേവാസികളുള്ള അഗതിമന്ദിരത്തിലെ 32 പേർക്ക് കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ചിരുന്നു. ഇത്രയുമാളുകളെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഒരുമിച്ച് പ്രവേശിപ്പിക്കാൻ പറ്റാത്തതിനാലാണ് ബാക്കിയുള്ളവരിൽ 53 പേർക്ക് കൂടി രോഗം പടർന്നത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു അന്തേവാസി ശനിയാഴ്ച മരിച്ചിരുന്നു.

സന്ദർശകർ നൽകുന്ന സഹായങ്ങൾ കൊണ്ടാണ് ഇവിടത്തെ ഭക്ഷണവും മറ്റ് കാര്യങ്ങളും നടക്കുന്നത്. എന്നാൽ, അന്തേവാസികൾക്ക് കോവിഡാണെന്നറിഞ്ഞതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞു. സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലേ കൃപാഭവനിലെ ദൈനംദിന കാര്യങ്ങൾ ഇനി മുടക്കമില്ലാതെ നടക്കുകയുള്ളൂ. ഇവിടേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉടൻ എത്തിക്കേണ്ട സാഹചര്യമാണുള്ളത്. തൊട്ടടുത്ത മരിയ ഭവനിലും 60-ഓളം അന്തേവാസികളുണ്ട്.

കൃപാഭവൻ നടത്തുന്ന എം വിസന്തോഷിന്റെ ഭാര്യ നിർമല കോവിഡാനന്തര ചികിത്സയ്ക്കായി തലശ്ശേരി ജനറലാസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതാണ് അന്തേവാസികളുടെ ദുരിതം ഇരട്ടിയാക്കിയത്.അന്തേവാസികളെ പരിചരിക്കുന്ന നിർമലയ്ക്കും രണ്ട് മക്കൾക്കും കോവിഡ് പിടിച്ചതോടെ അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും താറുമാറിലായി.താത്പര്യമുള്ളവർക്ക് കൃപാഭവൻ മാനേജിങ് ട്രസ്റ്റി എം വിസന്തോഷിന്റെ ഗൂഗിൾപേ നമ്പറിൽ സാമ്പത്തികസഹായം എത്തിക്കാം. ഫോൺ: 9446516553.