തിരുവനന്തപുരം: ചരിത്രം തിരുത്തിയ ഇടതു സർക്കാറിന്റെ സത്യപ്രത്ജ്ഞക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന മന്ത്രിമാർക്കുള്ള കാറും ഓഫിസും ഇതിനോടകം റെഡിയായി കഴിഞ്ഞു. 19 ഇന്നോവ ക്രിസ്റ്റയും രണ്ടു ഇന്നോവയുമാണ് പുതിയ മന്ത്രിമാർക്കായി ഒരുങ്ങുന്നത്. കാറുകളെല്ലാം ചെറിയ പണികളൊക്കെ തീർത്ത് ഫുൾ കണ്ടീഷനിൽ ആയിക്കഴിഞ്ഞു.

എല്ലാ മന്ത്രിമാർക്കും ഇന്നോവ ക്രിസ്റ്റ കാർ തന്നെ നൽകാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. 19 പേർക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നൽകും. രണ്ടു പേർക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നൽകും. കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മൂന്നു മന്ത്രിമാർ കൊരോള ആൾട്ടിസ് കാർ ഉപയോഗിച്ചിരുന്നു.

ഇവ ഇനി ടൂറിസം വകുപ്പിന്റെ ആവശ്യങ്ങൾക്കാകും ഉപയോഗിക്കുക. കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങൾ 17ാം തീയതിയോടെ തന്നെ തിരിച്ചേൽപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പർ നൽകുന്നത് പൊതുഭരണ വകുപ്പാണ്. ഇന്നു വൈകുന്നേരത്തോടെ അവർക്കുള്ള വണ്ടി വരുന്ന മുറയ്ക്ക് നമ്പർ നൽകും.

നോർത്ത് ബ്ലോക്ക്, നോർത്ത് സാൻവിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാൻവിച്ച് ബ്ലോക്ക്, അനക്‌സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകൾ. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോർത്ത് ബ്ലോക്കിലാണ് കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ ഓഫിസുകൾ. സെക്രട്ടറിയേറ്റ്ഹൗസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികൾ തീർത്ത് പുതിയ മന്ത്രിമാർക്കുള്ള ഓഫിസുകൾ ഒരുക്കിയിരിക്കുന്നത്.

സ്ത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിലെയും സിപിഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്. ഉയർന്ന മുദ്രാവാക്യങ്ങൾക്കിടയിൽ പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് നിയുക്തമന്ത്രിമാരും പുഷ്പാർച്ചന നടത്തി. നിയുക്തസ്പീക്കറും എൽഡിഎഫ് കൺവീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമർപ്പിച്ചു.

പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റിൽ പുഷ്പാർച്ചന പൂർത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരും നിശ്ചയിച്ച എൽ.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുന്നതിനായി ആലപ്പുഴ വലിയചുടുകാട്ടിലെത്തി.