ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അതീവ പ്രധാന്യമുള്ള മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം. ആഘോഷത്തിനിടെ പാക് ഭീകരസംഘടനകൾ ഇന്ത്യയിൽ അക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകി.

പാക്കിസ്ഥാൻ താവളമാക്കിയ ഭീകരസംഘടനകളായ ലഷ്‌കർ ഇ തയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവ ഇന്ത്യയിൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേത്തുടർന്ന് രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകി.

കശ്മീർ മുതൽ ഡൽഹി വരെ ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. സ്വാതന്ത്ര്യദിനാഘോഷങ്ങളിലോ, പൊതുസ്ഥലത്തോ സ്ഫോടനങ്ങൾ നടത്താനാണ് പദ്ധതി. ഭീകരാക്രമണത്തിനായി ലഷ്‌കർ ഇ തയ്ബയും ജെയ്ഷെ മുഹമ്മദും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഭീകരർ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം നടത്തിയതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പാക് അധീന കശ്മീരിലെ കോട്ടിലിൽ നിലയുറപ്പിച്ചിട്ടുള്ള ലഷ്‌കർ കമാൻഡർ മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ സൈനിക ക്യാമ്പുകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡറ്റോട്ട പ്രദേശത്ത് ക്യാംപി ചെയ്യുന്ന അഞ്ചംഗ ജെയ്ഷെ സംഘം അതിർത്തി മേഖലകളിൽ തുടർ സ്ഫോടനത്തിനാണ് പദ്ധിയിടുന്നത്. തുണ്ടവാല വനമേഖലയിൽ ക്യാംപ് ചെയ്യുന്ന നാലംഗ ലഷ്‌കർ ഭീകരർ കശ്മീർ താഴ് വരയിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പാക് അധീന കശ്മീരിൽ താവളം അടിച്ചിട്ടുള്ള ഭീകരരാണ് ഇന്ത്യയിൽ വൻ ആക്രമണത്തിന് കോപ്പു കൂട്ടുന്നത്. തന്ത്രപ്രധാന കെട്ടിടങ്ങൾ, സുരക്ഷാ സ്ഥാപനങ്ങൾ, സൈനിക പോസ്റ്റുകൾ തുടങ്ങിയവ ലക്ഷ്യമിടുന്നതായാണ് സൂചന. സ്ഫോടനം നടത്തുന്നതിനായി ഐഇഡി, ആർഡിഎക്സ് അടക്കമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചേക്കാമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.