തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചർച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

സംസ്ഥാനത്ത് ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഏഴു ലക്ഷം കുട്ടികൾ സംസ്ഥാനത്തുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 70 പേജുള്ള റിപ്പോർട്ടിൽ സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് സതീശൻ പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർ, തീരപ്രദേശങ്ങളിലെ കുടുംബങ്ങളിലെ കുട്ടികൾ, തോട്ടം, മലയോര മേഖലയിലെ കുട്ടികൾ തുടങ്ങിയവരുടെ അസൗകര്യങ്ങളാണ് സർവേ നടത്തി കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.