ന്യൂഡൽഹി: ഹരിയാനയിൽ 14 ജില്ലകളിൽ കൂടി ഇന്റർനെ‌റ്റ് സേവനത്തിന് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ. കർഷക പ്രക്ഷോഭം സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. അംബാല, യമുന നഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപത്ത്, ഹിസാർ, ജിന്ദ്, റോഹ്‌തക്, ഭിവാനി,ഛാർഖി ദാദ്രി, ഫത്തേഹ്‌ബാദ്, റേവാരി, സിർസ എന്നിവിടങ്ങളിലാണ് വിലക്ക്. ഇവിടങ്ങളിൽ ഫോൺകോളുകൾക്ക് മാത്രമേ അനുവാദമുള‌ളു. മുൻപ് സോനിപത്, പൽവാൽ,ഝജ്ജാർ എന്നീ ജില്ലകളിൽ ഇന്റർനെ‌റ്റ് സേവനം സർക്കാർ വിലക്കിയിരുന്നു.

ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റർനെ‌റ്റ് സേവനം നിർത്തിവയ്‌ക്കാനാണ് സർക്കാരിന്റെ അടിയന്തര ഉത്തരവ്. ഇതോടെ ആകെ 17 ജില്ലകളിലാണ് ഹരിയാനയിൽ ഇന്റർനെ‌റ്റ് സേവനങ്ങൾക്ക് വിലക്കുള‌ളത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം സംസ്ഥാനത്തേക്കും അതിവേഗം വ്യാപിക്കുന്നത് തടയാനാണ് സർക്കാരിന്റെ നടപടി. ധാരാളം കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുൻപ് തീരുമാനിച്ചിരുന്നു. നേതാക്കൾക്കെതിരെ നടപടിയെടുത്താലും പ്രതിഷേധം അവസാനിക്കില്ലെന്നും അവർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഗസ്സിയാബാദ് ഭരണകൂടം വ്യാഴാഴ്‌ച അർദ്ധരാത്രിയോടെ സമരം ചെയ്യുന്ന കർ‌ഷകരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് കർശക നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.

അതിനിടെ, കർഷക സമരവേദിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാൻ എത്തിയ ഒരു സംഘം കർഷകരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മുഖം മൂടി ധരിച്ചെത്തിയ സംഘം കർഷകർ താമസിക്കുന്ന ടെന്റ് പൊളിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്.

പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം പേർ വരുന്ന സംഘം കർഷകരെ നേരിടാനെത്തിയത്. ഇതിനെ തുടർന്ന് കർഷകരും പ്രതിഷേധവുമായെത്തിയ വരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കർഷകർ മേഖലയിൽ സമരം ചെയ്യുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് പ്രദേശവാസികൾ എന്നവകാശപ്പെട്ടെത്തിയവർ ആരോപിക്കുന്നത്. പ്രതിഷേധവുമായെത്തിയവർ കർഷകർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. കർഷക സംഘടനകൾ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ദേശീയ പതാകയെ അപമാനിച്ചെന്നും ഇവർ ആരോപിക്കുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലനിൽക്കുന്നുണ്ട്.

കർഷകരുടെ ടെന്റുകൾ പൊളിച്ചുനീക്കാനും അവർ ശ്രമിച്ചു. ഇത് കർഷകർ ചെറുത്തതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. കർഷക സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ആർ.എസ്.എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി സമരം ചെയ്യുന്ന കർഷക സംഘടനയായ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെ.എം.എസ്.സി) ഇന്ന് ആരോപിച്ചിരുന്നു. ഇവരെ ഉപയോഗിച്ച് കർഷക സമര വേദയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കെ.എം.എസ്.സി നേതാവ് സത്നാം സിങ് പന്നു പറഞ്ഞിരുന്നു.

'ഞങ്ങളുടെ സമരത്തെ സംഘർഷത്തിലേക്ക് നയിക്കാൻ മോദി സർക്കാർ പല വിലകുറഞ്ഞ തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. സമര സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ആർഎസ്എസുകാരെ അയയ്ക്കുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണ അവർ അതിന് ശ്രമിച്ചു', സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന സത്നാം സിങ് വെള്ളിയാഴ്ച പറഞ്ഞു. ഗസ്സിപുരിൽനിന്ന് കർഷകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമം ഇന്നലെ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ കർഷകർ ഉറച്ചുനിന്നതോടെ പൊലീസിന് പിൻവാങ്ങേണ്ടിവന്നിരുന്നു.