മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസണ് ഇന്ന് നായകനായി അരങ്ങേറ്റം. രാജസ്ഥാൻ റോയൽസ് വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബ് കിങ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.

പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഏറ്റവും മോശം കണക്കുള്ള രണ്ട് ടീമുകളാണ് നേർക്കുനേർ വരുന്നത്. പുതിയ നായകൻ സഞ്ജു സാംസണ് കീഴിൽ തലവര മാറ്റുകയാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യം. ടീമിൽ നിന്ന് രാജസ്ഥാൻ ഒഴിവാക്കിയ സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു നായകന്റെ തൊപ്പിയണിയുന്നത്. അതേസമയം പേരും ജഴ്‌സിയും മാറ്റി ആദ്യ കിരീടത്തിലെത്താൻ കെ എൽ രാഹുലിന്റെ പഞ്ചാബ് കിങ്‌സും തയ്യാർ.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തേക്ക് വീണ രാജസ്ഥാൻ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങളുമായാണ് ഇത്തവണയിറങ്ങുന്നത്. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ക്രിസ് മോറിസ് എന്നിവർക്കൊപ്പം റിയാൻ പരാഗ്, ശിവം ദുബേ, രാഹുൽ തെവാത്തിയ തുടങ്ങിയവരുമുണ്ട് സഞ്ജുവിന്റെ സംഘത്തിൽ. പരിക്കേറ്റ ജോഫ്ര ആർച്ചറിന് ആദ്യ നാല് കളി നഷ്ടമാവുന്നത് രാജസ്ഥാന് തിരിച്ചടിയാവും.

വമ്പൻ താരങ്ങളുണ്ടായിട്ടും നിരാശ മാത്രം ബാക്കിയായ ടീമാണ് പഞ്ചാബ്. കെ എൽ രാഹുൽ, മായങ്ക് അഗർവാൾ ഓപ്പണിങ് കൂട്ടുകെട്ട് ഏത് ബൗളിങ് നിരയ്ക്കും തലവേദനയാണ്. പിന്നാലെ വരുന്ന ക്രിസ് ഗെയ്‌ലും നിക്കോളാസ് പുരാനും ആദ്യ പന്ത് മുതൽ ബൗളർമാരുടെ അന്തകരാകാൻ ശേഷിയുള്ളവർ. കേരള ഓൾറൗണ്ടർ ജലജ് സക്‌സേന ആദ്യ ഇലവനിലെത്തിയേക്കും. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിരയുടെ ശേഷി കണ്ടറിയണം. ഓൾറൗണ്ടർ ഷാരൂഖ് ഖാനിൽ മുഖ്യപരിശീലകൻ അനിൽ കുംബ്ലെയ്ക്ക് പ്രതീക്ഷയേറെ.