മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 152 റൺസ് വിജയലക്ഷ്യം. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 152ന് എല്ലാവരും പുറത്തായി. ഹൈദരാബാദ് പേസർമാർ തകർപ്പൻ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റൺ മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്.

പരിക്കേറ്റ മായങ്ക് അഗർവാളിന് പകരം ടീമിനെ നയിച്ച ശിഖർ ധവാൻ അടക്കം ബാറ്റിങ് നിരം നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബിനായി ചെറുത്തുനിന്നത് ലിവിങ്സ്റ്റൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 33 പന്തുകൾ നേരിട്ട ലിവിങ്സ്റ്റൺ നാലു സിക്സും അഞ്ചു ഫോറുമടക്കം 60 റൺസെടുത്ത് 19-ാം ഓവറിലാണ് പുറത്തായത്. പ്രഭ്‌സിമ്രാൻ സിംഗാണ് മായങ്കിന് പകരക്കാരൻ. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.

ഉംറാൻ മാലിക്കിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകർത്തത്.മറ്റാർക്കും വലിയ പ്രകടനം പുറത്തെടുക്കാനായില്ല. ശിഖർ ധവാൻ (8), പ്രഭ്സിമ്രാൻ സിങ് (14), ജോണി ബെയർസ്റ്റോ (12), ജിതേഷ് ശർമ (11), ഷാറുഖ് ഖാൻ (26), ഒഡെയ്ൻ സ്മിത്ത് (13), രാഹുൽ ചാഹർ (0), വൈഭവ് അറോറ (0), അർഷ്ദീപ് സിങ് (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകൾ. ഉംറാന് പുറമെ ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റെടുത്തു. ടി നടരാജൻ, ജഗദീഷ സുജിത് എന്നിവർക്ക് ഒരോ വിക്കറ്റുണ്ട്.