ടെഹ്‌റാൻ: ഭരണകൂടത്തിനെതിരെ വാർത്തകൾ നൽകിയ കുറ്റത്തിന് മാധ്യമപ്രവർത്തകനെ ഇറാനിൽ തൂക്കിക്കൊന്നു. സർക്കാരിനെതിരേ ജനരോഷത്തിന് കാരണമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് മാധ്യമപ്രവർത്തകൻ റൂഹൊല്ല സാമിനെ ഇറാൻ തൂക്കിലേറ്റിയത്. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ തൂക്കിലേറ്റിയത്.

ഇറാൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ചാരപ്രവർത്തനത്തനം നടത്തിയെന്നും കുറ്റം ചുമത്തി ജൂണിലാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചത്. നാടുവിട്ടതിന് ശേഷം 2019ലാണ് സാം പിടിക്കപ്പെടുന്നത്. തുടർന്ന് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ശരിവെച്ചിരുന്നു. ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സർക്കാറിനെതിരെയുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നത്. 10 ലക്ഷം ഫോളോവേഴ്‌സുള്ള ടെലഗ്രാം ചാനലായിരുന്നു അമദ് ന്യൂസ്. നിരന്തര റിപ്പോർട്ടുകൾ സർക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായി.

2017ൽ റുഹൊല്ല സാം ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ രാജ്യവ്യാപകമായ സാമ്പത്തിക പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു.