കാരാജ്: ഇവാഞ്ചലിക്കൽ ക്രൈസ്തവ വിശ്വാസത്തെ രാജ്യത്ത് പ്രോത്സാഹിപ്പിച്ചു, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തി എന്നിവയടക്കം വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ഇറാൻ സ്വദേശിയെ ഒൻപത് മാസത്തെ തടവിന് ശിക്ഷിച്ച് ഉന്നതകോടതി. ക്രൈസ്തവ വിശ്വാസം പിന്തുടരാൻ തീരുമാനിച്ചതിന്റെ പേരിലാണ് റേസാ സയീമിക്കെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം നവംബർ 27നാണ് സയീമി അറസ്റ്റിലാവുന്നത്. കണ്ണുകെട്ടി, കൈകളിൽ വിലങ്ങണിയിച്ച് കൊടിയ കുറ്റവാളികളെപ്പോലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. 17 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു. ജനുവരി 25ന് സയീമിക്ക് 18 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും, ഏപ്രിൽ 25-ലെ അപ്പീൽ വിധിയിൽ ശിക്ഷ ഒൻപതു മാസമായി കുറയ്ക്കുകയായിരുന്നു.

ജയിലിൽ നിന്നും മോചിതനയായ ശേഷം രണ്ടു വർഷത്തെ യാത്രാവിലക്കും സയീമിക്ക് വിധിച്ചിട്ടുണ്ട്. ക്രിസ്തുമതവിശ്വാസത്തിന്റെ പേരിൽ ഇറാനിൽ തടവിൽ കഴികയോ, വിചാരണ നേരിടുകയോ ചെയ്തുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ക്രിസ്ത്യാനികളിൽ ഒരാൾ മാത്രമാണ് സയീമി എന്നാണ് റിപ്പോർ്ട്ടുകൾ പുറത്തുവരുന്നത്.

തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട റേസാ സയീമിയെ ജയിലിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് കാരാജ് സെൻട്രൽ പ്രിസണിൽ സയീമി ഹാജരായത്. കഴിഞ്ഞ മാസമാണ് സയീമിക്ക് സമൻസ് ലഭിച്ചത്. ഒരാഴ്ച മുൻപേ സയീമി ജയിലിൽ ഹാജരായെങ്കിലും ജയിലിൽ പ്രവേശിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട ജഡ്ജി ഇല്ലാത്തതിനാൽ പിന്നീട് വരുവാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തെ തിരിച്ചയച്ചിരുന്നു.

ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ ഇറാനിൽ രാജ്യദ്രോഹികളേപ്പോലെയാണ് കണക്കാക്കുന്നത്. ഭരണകൂടത്തിന്റെ കർക്കശമായ പുതിയ നിയമമനുസരിച്ച് കഴിഞ്ഞ മാസം മൂന്നു മതപരിവർത്തനം നടത്തിയ ക്രൈസ്തവരെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവർത്തനത്തെ ഇറാൻ ഭരണകൂടം നോക്കിക്കാണുന്നതെന്ന് മതപീഡന നിരീക്ഷക സംഘടനയായ 'ഓപ്പൺ ഡോഴ്‌സ്' പറയുന്നത്. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ദവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

തീവ്ര ഇസ്ലാമിക നിയമങ്ങളുള്ള ഇറാനിൽ മുസ്ലിം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്ന് ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ വെളിപ്പെടുത്തിയിരുന്നു. നേരത്തെതന്നെ ഇറാനിൽ മുസ്ലിം മത വിശ്വാസികൾ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു.

ക്രൈസ്തവ വിശ്വാസികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇറാൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓപ്പൺ ഡോർസ് സംഘടനയുടെ കണക്കുകൾ പ്രകാരം ക്രൈസ്തവ വിശ്വാസികളെ ഏറ്റവും ക്രൂരമായി പീഡിപ്പിക്കുന്നതിൽ ഇറാൻ ഒമ്പതാം സ്ഥാനത്താണ്. ക്രൈസ്തവർക്ക് തങ്ങളുടെ വിശ്വാസം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് രാജ്യത്തു വിലക്കുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ച ഭരണകൂടത്തിന് തലവേദനയായപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്കു തടവ് ശിക്ഷ കൊണ്ടുവരാൻ രാജ്യത്തു നീക്കങ്ങൾ നേരത്തെ നടത്തിയിരിന്നു.