തൃശൂർ: ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയും മരിച്ചു.

നിശാന്ത് മരിച്ചപ്പോൾ തന്നെ ബിജുവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിലും വിവരമറിയിച്ചു. പൊലീസെത്തി ഇവർ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്നുള്ള കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.