ലണ്ടൻ:ഐറിഷ് കടൽ ഒരു മഞ്ഞലയായി മാറിയപ്പോൾ കഴിഞ്ഞ ആറു പതിറ്റാണ്ടിലതാദ്യമായി തെംസ് തടാകം തണുത്തുറഞ്ഞ് വലിയൊരു മഞ്ഞുകട്ടയായി മാറി. ബ്രിട്ടനിലെ അതിശൈത്യം വീണ്ടും തുടരുകയാണ്. വെള്ളത്തിൽ മുങ്ങി മത്സ്യം പിടിച്ചിരുന്ന സീഗള്ളുകൾ ഇപ്പോൾ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്ക് മീതെ വിശ്രമത്തിലാണ്. 1963-ലെ അതിശൈത്യത്തിനു ശേഷം ഇതാദ്യമായാണ് ബ്രിട്ടനിൽ ഇതുപോലെ സംഭവിക്കുന്നത്. കംബ്രിയായിലെആൾഡിൻഗാം ബീച്ചിൽ തിരമാലകൾ തീരത്തെ തഴുകാതെ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി നിലകൊള്ളുന്നു.

നോർത്ത് യോർക്ക്ഷയറിലെ റാവെൻസ്വർത്തിൽ താപനില മൈനസ് 15.3 ഡിഗ്രിവരെ തണുത്തപ്പോൾ അത് ഇംഗ്ലണ്ടിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയായി. വരും ദിവസങ്ങളിൽ മണിക്കൂറിൽ 50 മൈൽ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ ഇനിയുള്ള ദിവസങ്ങളിലും നിലക്കാത്ത ഹിമപാതമായിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. ന്യുകാസിലിലും ഇന്നലെ കനത്ത മഞ്ഞുവീഴ്‌ച്ച അനുഭവപ്പെട്ടു. കേംബ്രിഡ്ജ്ഷയറിലെ ഗ്രേയ്റ്റ് ഔസ് നദിയും ഘനീഭവിച്ച വെള്ളമൊഴുക്ക് നിലച്ച അവസ്തയിലാണ്.

അതേസമയം കനത്ത മഞ്ഞ് ചെടികളെയെല്ലാം വാട്ടിക്കരിച്ചതിനാൽ ഡേവണിലും കോൺവാളിലും മറ്റും കാട്ടുതീക്ക് പോലും കാരണമായി എന്നാണ് അഗ്‌നിശമന പ്രവർത്തകർ പറയുന്നത്. ഡാർട്ട്മൂറിൽ ഉണ്ടായ വൻ അഗ്‌നിബാധ കടുത്ത കാറ്റിൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുവാൻ കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്‌ച്ച രാത്രിയാണ് ഇതുണ്ടായത്. സ്‌കോട്ടലാൻഡിന്റെ മിക്ക ഭാഗങ്ങളിലും ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിലും ഇന്നലെയും കനത്ത മഞ്ഞുവീഴ്‌ച്ചയായിരുന്നു. ഇത് ഇന്നും തുടരും എന്നാണ് പ്രവചിച്ചിരിക്കുന്നത്.

വീട്ടിലെ കുളത്തിൽ നീന്താനിറങ്ങി മഞ്ഞിനിടയിൽ പെട്ട അരയന്നത്തെ ഒരാൾ രക്ഷിക്കുന്നതും അബ്രിഡീൻഷയറിൽ മഞ്ഞുകൾക്കിടയിൽ അപ്രത്യക്ഷമായറോഡ് കണ്ടെത്താൻ ഒരു കർഷകൻ തന്റെ കലപ്പകൊണ്ട് മഞ്ഞുപാളികൾ കുത്തിപ്പൊളിക്കുന്നതുമെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളാണ്.ഐറിഷ് കടലിനു കുറുകെ മണിക്കൂറിൽ 50 മൈൽ വേഗത്തിൽ അതീവ ശൈത്യക്കാറ്റ് സ്‌കോട്ടലാൻഡിലേക്ക് വന്നുകൊണ്ടിരിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

വടക്കുകിഴക്കൻ ഇംഗ്ലണ്ട്, സ്‌കോട്ടലാൻഡിലേയും നോർത്തെൺ അയർലൻഡിലേയും മിക്കയിടങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ വാർണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചും മഞ്ഞിൽ കളിക്കാനെത്തുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോവുകയാണ് പൊലീസും. കൂനിന്മേൽ കുരുവെന്ന പോലെ ഇന്നലെ ഡൺബാർട്ടൺഷയറിൽ ഇന്നലെ ചെറിയ തോതിൽ ഭൂകമ്പവും അനുഭവപ്പെട്ടു. റിച്ചർ സ്‌കെയിലിൽ 0.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പട്ടണത്തിൽ നിന്നും മൈലുകൾക്കകലെയായിരുന്നു.

ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിൽ കനത്തമഞ്ഞുവീഴ്‌ച്ചയായിരിക്കും ഇനിയും ഏതാനും ദിവസങ്ങളിൽ ഉണ്ടാവുക. ഇത് തെക്കൻ മേഖഖലകളിലേക്കും പടർന്നേക്കാം. ഈ മാസം അവസാനം വരെ കടുത്ത തണുപ്പു തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ഫെബ്രുവരി 27 ന് ഇംഗ്ലണ്ടിലെ ശരാശരി താപനില പൂജ്യം ഡിഗ്രിയിൽ എത്തുമെന്നും ഇവർ പറയുന്നു.എന്നാൽ കൂടുതൽ കടുത്ത തണുപ്പ് അനുഭവപ്പെടുക മിഡ്ലാൻഡ്സിലായിരിക്കും. മൈനസ് 3 ഡിഗ്രി വരെയായിരിക്കും ഇവിടത്തെ ശരാശരി താപനില.