കണ്ണൂർ: പി ജയരാജന്റെ നേതൃത്വത്തിലുള്ള ഐആർപിസി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന പേരിൽ ക്വട്ടേഷൻ സംഘങ്ങൾക്ക് മറഞ്ഞിരിക്കാനുള്ള ഒരുപാധിയാവുകയാണെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനക്കെതിരെ ഐആർപിസി രംഗത്ത്.
ജീവകാരുണ്യ സ്ഥാപനമായ ഐആർപിസിക്ക് എതിരായ ആരോപണങ്ങളിൽ ഷാഫി പറമ്പിൽ എംഎൽഎ മാപ്പുപറയണമെന്ന് ഐആർപിസി കണ്ണൂർ ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഐആർപിസി വിദേശപണം സ്വീകരിക്കാറില്ല. ചെക്ക് ഉപയോഗിച്ചും ബാങ്കുമുഖേനയും മാത്രമാണ് സ്ഥാപനത്തിന്റെ എല്ലാ വിനിമയവും നടത്തിവരുന്നത്. പതിനായിരത്തിൽ കൂടുതൽ പണം ആരിൽ നിന്നും സ്വീകരിക്കാറുമില്ല. വിവിധ ആവശ്യങ്ങൾക്കായി ജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഐആർപിസിക്ക് സഹായം ലഭിക്കാറുണ്ട്. ഇതിനെല്ലാം കൃത്യമായ രേഖകൾ ഐആർപിയുടെ പക്കലുണ്ട്. ഇത്തരത്തിൽ നിയമപരമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചാണ് ഷാഫി പറമ്പിൽ അസംബന്ധ പ്രസംഗം നടത്തിയിരിക്കുന്നത്- ഐആർപിസി ചെയർമാൻ പി എം സാജിദ്, സെക്രട്ടറി കെ വി മുഹമ്മദ് അഷ്‌റഫ് എന്നിവർ പ്രസ്താവനയിൽ പറയുന്നു.

നിരവധി നിരാലംബരുടെ ആശ്രയമായ ഐആർപിസി 2012 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സാസഹായം അടക്കം നൽകിവരുന്ന ഐആർപിസി കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ട്. ഇത്രയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷാഫി പറമ്പിൽ അത്തരമൊരു പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഈ നടപടി അപഹസ്യവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഐആർപിസി കൂട്ടിച്ചേർത്തു.