മലപ്പുറം: പരപ്പനങ്ങാടിയിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 20.460ഗ്രാം എം.ഡി.എം.എ, 77 മില്ലി ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുമായാണ് താനൂർ പരിയാപുരം സ്വദേശി ഇസ്മായിൽ (29)ആണ് പിടിയിലായത്.

ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പരപ്പനങ്ങാടിയുടെ തീരദേശ ഭാഗങ്ങളായ കെട്ടുങ്ങൽ ബീച്ച്, തൂവൽ തീരം പാർക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഡി.ജെ പാർട്ടി സംഘടിപ്പിക്കുന്നുണ്ടെന്നും ഇവിടെ വലിയതോതിൽ മാരക മയക്കുമരുന്നുകളുടെ വില്പന നടക്കാൻ സാധ്യതയുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് ഓട്ടോറിക്ഷയുമായി ലഹരിവില്പനക്കിറങ്ങിയ ഇയാളെ കെട്ടുങ്ങൽ ബീച്ചിനുസമീപത്ത് വച്ചാണ് പിടികൂടിയത്. ഓട്ടോറിക്ഷയും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ഇയാൾക്ക് മയക്കുമരുന്നുകൾ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും എക്സ് സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.

ഇൻസ്‌പെക്ടർക്കുപുറമേ പ്രിവന്റീവ് ഓഫീസർ ടി. പ്രാജോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ. പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിതിൻ ചോമാരി, ശിഹാബുദ്ധീൻ കെ, അരുൺ പാറോൽ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പി എം ലിഷ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.