ടെൽഅവീവ്: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവിനോട് വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രയേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ജീവനക്കാരി ഇസ്രയേലിൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്

സൗമ്യ താമസിച്ചിരുന്ന വീട്ടിൽ ഭർത്താവിനോട് ഫോണിൽ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ റോക്കറ്റ് കെട്ടിടത്തിന്റെ മുൻഭാഗത്ത് കൂടി തുളച്ചുകയറി അടുക്കളഭാഗത്ത് എത്തി. അടുക്കള ഭാഗം പൂർണമായി തകർന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. വീഡിയോ കോൾ പെട്ടെന്ന് നിന്നുപോയതോടെ, സൗമ്യയുടെ ഭർത്താവ് സന്തോഷ് അവിടെയുള്ള ബന്ധുവിനെ വിളിച്ചുചോദിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടത്. അഞ്ചാം നിലയുടെ മുകളിൽ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ടുവീടുകളിലായാണ് റോക്കറ്റ് പതിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. സൗമ്യക്ക് മാരമായി പരുക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മൃതദേഹം അഷ്‌ക്കലോണിലെ ബർസിലായി ആശുപത്രിയിലേക്ക് മാറ്റി. സൗമ്യ-സന്തോഷ് ദമ്പതികൾക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. 10 വർഷമായി ഇവർ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ 10 ദിവസമായി ജറുസലേമിലെ ഇസ്ലാംമത വിശ്വാസികളുടെ അൽഅഖ്‌സാ പള്ളിയുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുകയാണ്. പെരുന്നാളിന് മുന്നോടിയായി കല്ലേറും തീവയ്പും അടക്കമുള്ള അനിഷ്ടസംഭവങ്ങൾ അരങ്ങേറി. അൽഅഖ്‌സ പള്ളിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്ന പൊലീസുകാരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അന്ത്യശാസനം ഇസ്രയേൽ തള്ളിയതോടെയാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.

ജറുസലേമിന്റെ വിവിധ ഭാഗങ്ങളിലും അഷ്‌ക ലോണ, അഷ്‌കദൂദ് എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. 10 മിനിറ്റിൽ 25 മിസൈലെന്ന രീതിലാണ് ഹമാസ് തൊടുത്തുവിടുന്നതെന്ന് പ്രദേശത്തെ മലയാളികൾ പറയുന്നു. ഈ പ്രദേശങ്ങളിൽ നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്ന മേഖലയുമാണ്.

എല്ലാവർഷവും ഈ സമയത്ത് സംഘർഷം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അതിത്തിരി കടുത്തതാണ്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 21 ഫലസ്തീൻകാർ കൊല്ലപ്പെട്ടതായും വാർത്തയുണ്ട്. ഹമാസ് തൊടുത്തുവിടുന്ന മിസൈലുകളെ ഐയൺ ഡോം കൊണ്ട് തടുത്ത് പൗരന്മാരെ രക്ഷിക്കുക എന്നതാണ് ഇസ്രയേലിന്റെ രീതി. ഹമാസ് ആക്രമണത്തിന്റെ തീവ്രത കൂടുമ്പോൾ മാത്രമാണ് ഇസ്രയേൽ തിരിച്ചടിക്കുന്നതെന്നും മലയാളികൾ പറയുന്നു. തിരിച്ചടിക്കുമ്പോൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരമാവധി ആൾനാശം കുറയ്ക്കാനും ഇസ്രേയൽ ശ്രദ്ധ പുലർത്തുന്നു. ഐയൺ ഡോം ഉപയോഗിച്ച് തടുക്കാൻ കഴിയാത്തതുകൊണ്ടാണോ മിസൈൽ സൗമ്യ താമസിച്ചിരുന്നു അഷ്‌ക ലോണിലെ കെട്ടിടത്തിൽ പതിച്ചതെന്ന് വ്യക്തമല്ല. ദിവസവും അഞ്ഞൂറിലേറെ മിസൈലുകളാണ് ഹമാസ് തൊടുത്തുവിടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് നടത്തിയത്. പൗരന്മാർക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിൽ ഗസ്സ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു എന്നാണ് സൂചന.