അഹമ്മദാബാദ്: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽനിന്നു മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി. മൂന്ന് ഉദ്യോഗസ്ഥരും ഔദ്യോഗിക ചുമതലകൾ നിറവേറ്റുക മാത്രമാണു ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഐപിഎസ് ഉദ്യോഗസ്ഥരായ ജി.എൽ. സിംഗാൾ, റിട്ട. ഡിവൈഎസ്‌പി തരുൺ ബറോത്ത്, എസ്‌ഐ അനജു ചൗധരി എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി കേസിൽ നിന്നും ഒഴിവാക്കിയത്.

ഉദ്യോഗസ്ഥരെ അനുകൂലിച്ചുള്ള നിലപാടാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചതെന്നും കൊല്ലപ്പെട്ടവർ ഭീകരർ അല്ലെന്നു തെളിയിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.സംഭവം നടക്കുമ്പോൾ 3 പേരും സർക്കാർ ഉദ്യോഗസ്ഥർ ആയനതിനാൽ സർക്കാരിന്റെ അനുമതി വാങ്ങി പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകണമെന്നു 2020 ഒക്ടോബറിൽ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഗുജറാത്ത് സർക്കാർ അനുമതി നിരസിച്ചതു കഴിഞ്ഞമാസം 20 നു സിബിഐ കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷൻ നടപടികൾക്കു സിബിഐക്കു സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നു കേസിലെ മറ്റു പ്രതികളായിരുന്ന ഡി.ജി. വൻസാര, എൻ.കെ. അമിൻ എന്നീ മുൻ പൊലീസുകാർക്കെതിരെയുള്ള കേസും അവസാനിപ്പിച്ചിരുന്നു.

ഇതു ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികൾ കോടതിയെ സമീപിച്ചത്. 2004 ജൂൺ 15നു ഇസ്രത്ത് ജഹാൻ (19), മലയാളിയായ പ്രാണേഷ്‌കുമാർ പിള്ള എന്നിവരടക്കം 4 പേരെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു എന്നാണു കേസ്.