ന്യുഡൽഹി: കോവിഡ് കാലത്തെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ മാധ്യമത്തിനെതിരെ പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പ്രമുഖ മാധ്യമ ഗ്രൂപ്പ് ആയ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലും ഉന്നതരുടെ വീടുകളിലും ആദായ നികുതി റെയ്ഡ് നടത്തി. ഉത്തർപ്രദേശിലെ ഒരു ചാനൽ ഓഫീസിലൂം പരിശോധന നടക്കുന്നുണ്ട്.

ദൈനിക് ഭാസ്‌കറിന്റെ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലും പ്രൊമോട്ടർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ജയ്പൂർ, ഇൻഡോർ, ഭോപ്പാൽ, അഹമ്മദാബാദ് ഓഫീസുകളിൽ റെയ്ഡ് നടക്കുന്നുണ്ടെന്ന് ദൈനിക് ഭാസ്‌കറിലെ സീനിയർ എഡിറ്റർ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ടെലിവിഷൻ ചാനൽ ആയ ഭാരത് സമാചാറിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്ന മറ്റൊരു സ്ഥാപനം. ലക്നോ ഓഫീസിലും എഡിറ്ററുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ചാനൽ നികുതിവെട്ടിപ്പ് നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. അടുത്തകാലത്ത് ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ ചാനൽ വിമർശന റിപ്പോർട്ടുകൾ നൽകിയിരുന്നു.

കോവിഡ് കൈകാര്യം ചെയ്തതിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയതിൽ മാധ്യമങ്ങൾ വില നൽകുകയാണ്. അരുൺ ഷൂരി പറഞ്ഞപോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥതയാണ്. മോദിഫൈഡ് അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ സർക്കാരിന് വന്ന വീഴ്ചയും ഓക്സിജൻ , കിടക്ക, വാക്സിൻ എന്നിവയുടെ ക്ഷാമത്തിലും സർക്കാരിനെ കടന്നാക്രമിച്ച മാധ്യമ സ്ഥാപനമാണ് ദൈനിക് ഭാസ്‌കർ.