മിലാൻ: കോവിഡിന് പുതിയ വകഭേദങ്ങൾ വന്നതോടെ വാക്‌സിനേഷൻ കർശനമാക്കിയിരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.അധികൃതർ വാക്‌സിനേഷൻ നിർബന്ധമാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ പുതുവഴികൾ തേടുകയാണ് ഡോക്ടർമാർ അടക്കമുള്ള വാക്‌സിൻ വിരോധികൾ.അത്തരത്തിൽ സർട്ടിഫിക്കറ്റ് എന്ന ഒറ്റ ലക്ഷ്യം വെച്ച് കൃത്രിമ കൈഘടിപ്പിച്ച് വാക്‌സിനേഷന് എത്തിയ ഡന്റിസ്റ്റിനെ പിടികൂടിയ നഴ്‌സിന്റെ ഇടപെടലാണ് ഇപ്പോൾ ഇറ്റലിയിൽ നിന്നും പുറത്ത് വരുന്നത്.അത്യന്തം ഗൗരവമുള്ളത് എന്നതിനൊപ്പം തന്നെ രസകരവുമാണ് സംഭവം.

ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്‌സായ ഫിലിപ പതിവുപോലെ സിറിഞ്ചിൽ കോവിഡ് വാക്‌സീൻ നിറച്ചു. കുത്തിവയ്‌പെടുക്കാൻ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്കു വച്ചതും, അവർ ഒന്നു ഞെട്ടി. കയ്യിലെ ചർമം തണുത്തു റബർ പോലെ. നന്നേ വിളറിയ നിറവും.

ഫിലിപ് കണ്ണുരുട്ടിയൊന്നു നോക്കിയപ്പോൾ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. 'പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാർഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കൺ പ്രോസ്‌തെറ്റിക്കിൽ കുത്തിവച്ച് എന്നെ ഒരു വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അർഹനാക്കിയാലും' എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോർട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനൽ കുറ്റം ചുമത്തിയേക്കും.

വാക്‌സീൻ വിരോധിയായതു മൂലം കുത്തിവയ്‌പെടുക്കാതിരുന്ന ഇദ്ദേഹത്തെ നേരത്തേ ജോലിയിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. ഇറ്റലിയിലെ റസ്റ്ററന്റിലും തിയറ്ററിലുമെല്ലാം പ്രവേശനത്തിന് വാക്‌സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും കൂടി ചെയ്തതോടെയാണ് റുസ്സോ അൽപം കടന്ന 'കൈ' പ്രയോഗിച്ചത്.