മലപ്പുറം: ഇന്ന് കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചത് ഗുരുതര അനാസ്ഥ. കോവിഡ് സമ്പർക്ക സംശയമുണ്ടായതോടെ നിരീക്ഷണത്തിൽ പോകാൻ പറഞ്ഞിട്ടും ജില്ലാപഞ്ചായത്ത് ഓഫീസിലെത്തിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ രോഗവ്യാപനം നടത്തിയതായി ആക്ഷേപം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞ മുസ്ലിംലീഗ് പ്രതിനിധി എ.പി ഉണ്ണിക്കൃഷ്ണൻ ആരോഗ്യവകുപ്പിന് തലവേദയായി. കരിപ്പൂരിൽ വിമാനാപകടമേഖല സന്ദർശിച്ച മലപ്പുറം ജില്ലാ കലക്ടർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോയിട്ടും ഇതൊന്നും വകവെക്കാതെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തിയ എ.പി. ഉണ്ണിക്കൃഷ്ണനോട് ആരോഗ്യവകുപ്പ് നേരത്തെ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതൊന്നും വകവെക്കാതെ വിവിധ ഉദ്ഘാടന ചടങ്ങിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തു. കോവിഡ് ടെസ്്റ്റ് നടത്തി റിസൾട്ട് കാത്തിരുന്നിട്ടുപോലും ഇന്നലെ വരെ ജില്ലാ പഞ്ചായത്ത് ഓഫീസിലും അതുപോലെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഇന്നലെ
ആനക്കയം ഗ്രാമ പഞ്ചായത്തിലെ പാണായി ഹെൽത്ത് സബ് സെന്ററിന്റെ മുകളിൽ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച വനിതാ ശാക്തീകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് എ.പി. ഉണ്ണിക്കൃഷ്ണന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ച റിസൾട്ട് വന്നത്. ഈ ഉദ്ഘാടന ചടങ്ങിന്റെ വാർത്തയും ഫോട്ടോയും പി.ആർ.ഡി മുഖേന ഇന്നലെ പത്രമാധ്യങ്ങൾക്കും നൽകിയിരുന്നു. പ്രോട്ടോക്കോൾ പാലിക്കാതെ സാമൂഹ്യ അകലം പാലിക്കാതെയായിരുന്ന ചടങ്ങിന്റെ ഉദ്ഘാടനവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന് സമീപം അഞ്ചുവയസ്സോളം പ്രായമുള്ള കുഞ്ഞ് നിൽക്കുന്നതും ഉദ്ഘാടന ചടങ്ങിന്റെ ഫോട്ടോയിൽ വ്യക്തമാണ്.

ആനക്കയം ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ വനിതാ ശാക്തീകരണ കേന്ദ്രമാണ് ആണ് പ്രസിഡണ്ട് പാണായിയിൽ ഉദ്ഘാടനം ചെയ്തത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കലായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ. ഇദ്ദേമാണ് ഉദ്ഘാട ചടങ്ങിൽ പ്രസിഡന്റിന്റെ തൊട്ടടുത്ത് നിൽക്കുന്നത്. ഇവർക്കു പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി സുനീറ അഷ്‌റഫ്. വൈസ് പ്രസിഡണ്ട് സി. കെ ശിഹാബ് മെംബർ കെ.സലീന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കരിപ്പൂർ വിമാനത്തവളത്തിലെത്തിയ മുഴുവൻ ജനപ്രതിനിധികളും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ചെവികൊള്ളത്ത എ.പി. ഉണ്ണിക്കൃഷ്ണനെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്.

മുസ്ലിംലീഗിന്റെ ഭരണകേന്ദ്രമായ മലപ്പുറത്ത് ദളിത് ലീഗ് സംവരണ കോട്ടയിലൂടെയാണ് എ.പി. ഉണ്ണിക്കൃഷ്ണൻ മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണനും ഡ്രൈവർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കലക്ടർക്കും എസ്‌പിക്കും വൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇദ്ദേഹത്തോട് പരിശോധനയ്ക്ക് വിധേയമാവാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിലെ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എ.പി. ഉണ്ണിക്കൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷരായ ഉമ്മർ അറയ്ക്കൽ, വി.സുധാകരൻ, സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവരോട് സ്വയംനിരീക്ഷണത്തിൽ കഴിയാനും ഡി.എം.ഒ നിർദ്ദേശിച്ചു.

ഇതിനിടെ, ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിനെ കോവിഡ് ഭേദമായി മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. അടുത്ത 14 ദിവസം അബ്ദുൽ കരീം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ തുടരും. ഈ മാസം 13നാണ് അബ്ദുൽ കരീമിന് സ്ഥിരീകരിച്ചത്. ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവും നിരീക്ഷണത്തിൽ പോയിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് എസ്‌പി കോവിഡ് പോസിറ്റീവായത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കുശേഷം ഇന്നലെ കോവിഡ് നെഗറ്റീവായി. അതേസമയം കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.