കോഴിക്കോട്: എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ മുസ്ലിം ലീഗിൽ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് പി.പി.ഷൈജലിനെ പുറത്താക്കാനുള്ള തീരുമാനം. ഹരിത വിഷയുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ ഷൈജൽ രംഗത്ത് വന്നിരുന്നു. ഹരിത വിഷയത്തിൽ അവർക്ക് നൽകിയ പിന്തുണയാണ് ഷൈജലിനെ പുറത്താക്കാൻ ഒരു കാരണം.

ഇത് കൂടാതെ ലീഗ് നേതാക്കൾക്കെതിരെ വിമർശനവും ഷൈജൽ ഉന്നയിച്ചിരുന്നു. പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്നും ടി. സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കൾ തോൽപ്പിക്കാൻ ശ്രമിച്ചു എന്നുമുള്ള ആരോപണവും ലീഗിനെതിരെ ഷൈജൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ലീഗിനെതിരെ ഷൈജൽ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ് പാർട്ടിയെന്ന് ഷൈജൽ ആരോപിച്ചു.

സത്യം വിളിച്ചു പറയുന്നവരെ ലീഗ് പുറത്താക്കുകയാണെന്നും സമീപകാലത്ത് ലീഗിൽ പുറത്താക്കിയവരെല്ലാം പാർട്ടിക്കെതിരെ സംസാരിച്ചവരായിരുന്നുവെന്നും ഷൈജൽ പറഞ്ഞു.