തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 15നു കോവിഡ് കേസുകൾ 41,000 കടക്കുമെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ജൂലൈയ് അഞ്ച് മുതൽ നടപ്പാക്കിവരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ ഫലപ്രദമായിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവർ ആയിരിക്കുന്ന വീടുകളിലും അയൽ പ്രദേശത്തും അവർ രോഗം പടർത്തിക്കൊണ്ടേയിരിക്കുമെന്നും ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു.

മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാൾ നല്ലതു. ആർക്കും ആരിൽ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയിൽ എല്ലാവരും എപ്പോഴും മാസ്‌ക് ധരിച്ചു അകലം പാലിക്കുന്നതു നടപ്പാക്കാനാണ് നാം പൂർണവിഭവശേഷിയും ഉപയോഗിച്ച് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ജേക്കബ് പുന്നൂസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജൂലൈ ആദ്യവാര നിരക്ക് തുടർന്നാൽ Aug 15നു കേസുകൾ 40000 ആകും എന്ന് july 15നു ചൂണ്ടിക്കാണിച്ചി രുന്നു. അത് താഴെ കണ്ടാലും.Triple Lockdown, കടയടയ്ക്കൽ, കടലടയ്ക്കൽ, വഴിയടയ്ക്കൽ മുതലായ പല കർശന നടപടികളും july 5 മുതൽ സംസ്ഥാനത്തു നല്ല പ്രതീക്ഷയോടെ ശുഭാപ്തി വിശ്വാസത്തോടെ നല്ല ഉദ്ദേശത്തോടെ നാം നടപ്പാക്കുന്നു. എന്നാൽ അതുകൊണ്ടു വ്യാപനത്തോതിൽ കുറവുണ്ടായിട്ടില്ല. Aug15 നു കേസുകൾ 41000 മാകും.

അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. നാം ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവർ ആയിരിക്കുന്ന വീടുകളിലും അയൽ പ്രദേശത്തും അവർ രോഗം പടർത്തിക്കൊണ്ടേയിരിക്കും.

അടച്ചുപൂട്ടലിനുവേണ്ടി നാം വിനിയോഗിക്കുന്ന വിഭവശേഷിയും സഹിക്കുന്ന വരുമാനനഷ്ടവും നമുക്ക് ഈ ഘട്ടത്തിൽ, മാസ്‌ക് മൂലമോ അകലം പാലിക്കൽ മൂലമോ ലഭിക്കാത്ത ഒരു പ്രത്യേക ഗുണവും നൽകില്ല എന്നത് വ്യക്തം. മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാൾ നല്ലതു. ആർക്കും ആരിൽ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയിൽ എല്ലാവരും എപ്പോഴും മാസ്‌ക് ധരിച്ചു അകലം പാലിക്കുന്നതു നടപ്പാക്കാനാണ് നാം പൂർണവിഭവശേഷിയും ഉപയോഗിച്ച് ശ്രമിക്കേണ്ടത്.

ഒരു പരിധി കഴിഞ്ഞാൽ വരുമാനനഷ്ടം മൂലം തന്നെ ജീവനും നഷ്ടപ്പെടും എന്നത് നാം മറക്കരുത്. ജീവനാശത്തിൽനിന്നും ദാരിദ്രക്കെണിയിൽനിന്നും ഒരേ സമയം നമുക്ക് രക്ഷപ്പെടണം. അതിനു സാമൂഹിക അച്ചടക്കവും ഒരുമയുമാണ് വേണ്ടത്.