ബെയ്ജിങ്: ആഡംബരത്തിന്റെ തമ്പുരാക്കന്മാരായ ജാഗ്വർ ലാൻഡ്‌റോവർ കാറുകൾക്ക് ചൈനയിൽ കഷ്ടകാലം. ബ്രിട്ടണിലെ തന്നെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വറിന് മൂന്ന് മാസത്തിനിടെ നേരിടേണ്ടി വന്നത് 90 മില്യൺ പൗണ്ടിന്റെ നഷ്ടമാണ്. കഴിഞ്ഞ വർഷം 385 മില്യൺ പൗണ്ടിന്റെ ലാഭം നേടിയ സ്ഥാനത്താണ് കമ്പനി കനത്ത തിരിച്ചടി നേരിട്ടത്. ആകെ വരുമാനം 10.9 ശതമാനം വീതം വർഷാ വർഷം കുറഞ്ഞ് വരികയായിരുന്നു. ഇപ്പോൾ പ്രതിവർഷം 5.6 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് നേരിടുന്നത്.

റീട്ടെയിൽ വിപണിയിൽ 13.2 ശതമാനം ഇടിവ് സംഭവിച്ചു. ഇപ്പോൾ 1,29,887 കാറുകളാണ് ശരാശരി പ്രതിവർഷം വിറ്റ് പോകുന്നത്. ചൈനീസ് വിപണിയിൽ പ്രതിവർഷം 43 ശതമാനം ഇടിവാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള കാർ നിർമ്മാണ കമ്പനി നേരിടുന്നത്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളാണ് ഇതിനുള്ള കാരണമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഡീസൽ കാറുകൾക്ക് ആവശ്യക്കാർ കുറഞ്ഞതും ബ്രക്‌സിറ്റിലെ അനിശ്ചിതത്വവും എമിഷൻ ടെസ്റ്റിങ് സർട്ടിഫിക്കേഷന്റെ നൂലാമാലകളുമാണ് കമ്പനിയെ പ്രതികൂലമായി ബാധിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ആഗോളതലത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് നിയന്ത്രണങ്ങളും മൂലം വാഹനത്തിന്റെ വിൽപന കുറച്ച് നാൾ കുടി മന്ദഗതിയിലായിരിക്കുമെന്നും നിക്ഷേപകരുമായുള്ള ചർച്ചയിൽ കമ്പനി വ്യക്തമാക്കി. തുടർച്ചയായി നഷ്ടം നേരിടുന്നതിനാൽ കാസിൽ ബ്രോംവിച്ചിലേയും സോലിഹൂലിലേയും പ്ലാന്റുകളിൽ ഉൽപാദനം കുറയ്ക്കുവാനും 1000 താൽക്കാലിക ജീവനക്കാരെ ഒഴിവാക്കാനും ഈ വർഷം ഏപ്രിലിൽ കമ്പനി തീരുമാനിച്ചിരുന്നു.

ഈ വർഷം ക്രിസ്മസ് വരെയുള്ള സമയത്ത് കമ്പനി ഇത്തരം താൽകാലികമായ ക്രമീകരണങ്ങൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ വെസ്റ്റ് മിഡ്‌ലാന്റിലെ പ്ലാന്റ് അടച്ചിടുമെങ്കിലും ഇവിടെ ജോലി ചെയ്യുന്ന ആർക്കും തൊഴിൽ നഷ്ടമാകല്ലെന്നും ശമ്പളം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.