തിരുവനന്തപുരം: തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സ്‌കാനിങ് അടക്കമുള്ള മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി മെഡിക്കൽ രേഖകൾ പരിശോധിക്കണമെന്നും സർക്കുലറിലുണ്ട്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ആരോഗ്യ വകുപ്പും ജയിൽ വകുപ്പുമാണ് പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.

അടിവയറിലെ അൾട്രാസൗണ്ട് സ്‌കാനിങ്, സിപികെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ലോബിൻ, സിആർപി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകൾക്കാണ് തടവുകാരെ വിധേയമാക്കേണ്ടത്. തടവുകാർക്ക് ഏതെങ്കിലും രീതിയിൽ മുൻപ് മർദനമേറ്റിട്ടുണ്ടോ,
കസ്റ്റഡിയിൽ നിന്ന് മർദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ഈ പരിശോധനകളുടെ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കുലറിൽ പറയുന്നത്.