കൊച്ചി: അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസ സൗകര്യം ഒരുക്കുന്ന ജനനി അപ്പാർട്ട്മെന്റ് നിർമ്മാണം പൂർത്തിയായി. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ നിർമ്മിച്ചിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ അവസാന മിനുക്കു പണികൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഭവനം ഫൗണ്ടേഷൻ കേരളയാണ് (ബി.എഫ്.കെ) അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിലെ തൊഴിലാളികൾക്കും കുറഞ്ഞ വേതനക്കാരായ ജീവനക്കാർക്കും സുരക്ഷിതമായ പാർപ്പിടം, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രദാനം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരളത്തിലെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികൾക്കും ജോലിക്കാർക്കും സ്വന്തം അപ്പാർട്ട്മെന്റ് മിതമായ വിലയ്ക്ക് നൽകുന്നതാണ് ജനനി പദ്ധതി. കേരളത്തിലെ തോട്ടം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നിലവാരമുള്ള ഭവനം അവരുടെ ജോലിസ്ഥലത്തോ അതിനടുത്തോ നിർമ്മിച്ച് നൽകുന്ന ഭവനം പദ്ധതി.

കേരളത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകുന്ന ഹോസ്റ്റൽ നിർമ്മിക്കുന്ന അപ്നാഘർ പദ്ധതി എന്നിവയാണ് ഭവനം ഫൗണ്ടേഷൻ കേരള വഴി നടപ്പിലാക്കുന്നത്. ജനനി പോഞ്ഞാശ്ശേരി പദ്ധതിയുടെ ടവർ 1 ൽ 715 ചതുരശ്ര അടി വീതം വിസ്തീർണ്ണമുള്ള 74 യൂണിറ്റുകളാണ് പൂർത്തിയായിരിക്കുന്നത്.

14 നിലകളുള്ള 4 ടവറുകളിലുമായി മൊത്തം 296 അപ്പാർട്ട്്മെന്റെുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. നാല് ടവറുകളിലായി 2,56,000 ത്തോളം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് നിർമ്മാണം. 16 കോടി രൂപയാണ് പൂർത്തിയായ ടവറിന്റെ നിർമ്മാണ ചെലവ്. 4 ടവറുകൾക്കുമായി 64 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

ജില്ലയിലെ പാവപ്പെട്ട തൊഴിലാളികൾക്ക് മിതമായ നിരക്കിൽ അപ്പാർട്ട്മെന്റ് ലഭ്യമാകും. രണ്ട് കിടപ്പ് മുറികളും ഒരു ലിവിങ് കം ഡൈനിങ് ഏരിയയും കിച്ചൺ കം വർക്ക് ഏരിയയും കുളിമുറിയും ടോയ്ലറ്റുമാണുള്ളത്. അപാർട്ട്മെന്റ് കോംപ്ലക്സിന് അഗ്‌നിബാധശമന സംവിധാനം, ലിഫ്റ്റുകൾ, ഡീസൽ ജനറേറ്റർ ബാക്കപ്പ് സംവിധാനം, പാർക്കിങ് സൗകര്യങ്ങൾ മുതലായവയുമുണ്ട്. അടുത്തമാസം അപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎഫ്കെ അധികൃതർ അറിയിച്ചു.