ന്യൂഡൽഹി: വർണാഭമായ പരിപാടികൾക്കൊപ്പം താലപ്പൊലിയും ഉറിയടിയും സാംസ്‌കാരിക സമ്മേളനങ്ങളുമായി ശ്രീകൃഷ്ണ രാധാ വേഷങ്ങൾ തെരുവുകളിൽ നിറഞ്ഞപ്പോൾ മഹാനഗരത്തിലെ മലയാളികൾ ജന്മാഷ്ടമിയെ ആഘോഷമാക്കി മാറ്റി.

ക്ഷേത്രങ്ങളിൽ പൂജാപരിപാടികളും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മഹാശോഭായാത്രകളും നടന്നു.

മയൂർ വിഹാർ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ജന്മാഷ്ടമിയുടെ ഭാഗമായി സമൂഹവിഷ്ണു സഹസ്രനാമജപം, ശോഭായാത്ര എന്നിവ നടന്നു.

നജഫ്ഗഡ് ഭഗവതി ക്ഷേത്രത്തിൽ ജന്മാഷ്ടമിയോടൊപ്പം കാർത്തിക പൊങ്കാലയും ആഘോഷിച്ചു. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന ശോഭായാത്രകളിൽ രാധാകൃഷ്ണ വേഷധാരികളായി അയ്യായിരത്തിലേറെ ബാലികാബാലന്മാർ അണിനിരന്നു. മയൂർവിഹാർ ഫേസ് മൂന്ന്, ഫേസ് ഒന്ന്, ഫരീദാബാദ് സെക്ടർ 23, സെക്ടർ മൂന്ന്, സെക്ടർ 29, പുഷ്പവിഹാർ, ആർ.കെ. പുരം സെക്ടർ എട്ട് ശിവശക്തി മന്ദിർ, വെികാസ്പുരി, രോഹിണി തുടങ്ങിയ സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു.