തിരുവനന്തപുരം: അന്നെന്റെ വാളിൽ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു', ജസ്ല മാടശ്ശേരിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നവീന്റെയും ജാനകിയുടെയും ഡാൻസ് വീഡിയോയ്ക്ക് എതിരെ വിമർശനം ഉയരുന്നതിനിടയിലാണ് ജസ്ല രംഗത്ത് വന്നത്.മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും വൈറൽ ഡാൻസ് വീഡിയോയ്ക്ക് എതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെയാണ് ഏവരുടെയും മനം ഇരുവരും കവർന്നത്. എന്നാൽ ലൗ ജിഹാദ് ആരോപിച്ച് ആണ് ഇരുവർക്കുമെതിരെ ചിലർ സൈബർ ആക്രമണം അഴിച്ചു വിട്ടത്. ഇതിനിടയിലാണ് ജസ്ല മാടശ്ശേരിയുടെ പോസ്റ്റ് വൈറലാകുന്നത്.

ജാനകിയുടെയും നവീന്റെയും ഡാൻസിന്റെ വീഡിയോ ആഘോഷിക്കുന്ന ഒരു വിഭാഗത്തിന്റേത് ഇരട്ടത്താപ്പാണെന്നാണ് ജസ്ല മാടശേരിയുടെ വിമർശനം. 217ലെ തന്റെ ഫ്ളാഷ് മോബിനെതിരെ രംഗത്തെത്തിയവർ ഇന്ന് ഈ ഡാൻസ് ആഘോഷിക്കുകയാണെന്നും ഇരട്ടത്താപ്പ് കാണണമെങ്കിൽ ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണമെന്നും ജസ്ല മാടശേരി പറഞ്ഞു.

ജസ്ല മാടശേരിയുടെ വാക്കുകൾ: ''പണ്ട് ഞാനും ഒന്നു ഡാൻസ്് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവന്മ്മാർ. ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു. മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ടു. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.''

ഇതിനിടെ വിമർശനങ്ങൾക്ക് മറുപടിയായി പുതിയ ഡാൻസ് വീഡിയോയുമായി നവീനും ജാനകിയും വീണ്ടും രംഗത്തെത്തി. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ... എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. 'ധൈര്യമായി മുന്നോട്ട് പോവുക' എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.