ന്യൂഡൽഹി: നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ പുതുതായി ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭുഷൻ, ബി.ആർ.ഗവായ്, കൃഷ്ണ മുരി എന്നിവർ നിരീക്ഷിച്ചു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ്, ചത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കോടതിയിൽ പുനഃപരിശോധന ഹർജി നൽകിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. ജഡ്ജിമാരുടെ ചേംബറിലാണ് ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്. നേരത്തെ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ 11 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.സെപ്തംബർ ഒന്നിന് തുടങ്ങിയ ജെ.ഇ.ഇ പരീക്ഷ ആറ് വരെ നീണ്ടു നിൽക്കും. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ നടക്കുന്നത്.