തിരുവനന്തപുരം: ജിയോ ബേബി എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' . ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ചർച്ചയായി. ഇപ്പോഴിതാ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'നു ശേഷം പുതിയ സിനിമയുമായി എത്തുകയാണ് ജിയോ ബേബി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി നാളെ ഫേസ്‌ബുക്കിലൂടെ പുറത്തിറക്കും.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേർന്നാണ് പുതിയ ചിത്രത്തിന്റെയും നിർമ്മാണം. പ്രോജക്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്ന് പുരസ്‌കാരങ്ങളാണ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ലഭിച്ചത്.

മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകൻ ജിയോ ബേബി തന്നെ), മികച്ച ശബ്ദരൂപകൽപ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‌കാരങ്ങൾ. പ്രത്യക്ഷത്തിൽ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രമെന്നാണ് അവാർഡ് ജൂറി അഭിപ്രായപ്പെട്ടത്. മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്‌കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യൻ പോപ്പുലർ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമാണിത്.