റാഞ്ചി: ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ഝാർഖണ്ഡിന്. മെയ്‌ 31ന് ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ആരോഗ്യ വകുപ്പിന്റെ സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന് അവാർഡ് ലഭിക്കുമെന്ന് ദേശീയ പുകയില നിയന്ത്രണ പരിപാടിയിൽ ഝാർഖണ്ഡിന്റെ ചുമതലയുള്ള ലളിത് രഞ്ജൻ പഥക് പറഞ്ഞു.

ഝാർഖണ്ഡിന് ഇതൊരു വലിയ നേട്ടമാണ്. ഭരണപരമായ പിന്തുണയാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. സംസ്ഥാനത്ത് പദ്ധതി വിജയകരമായി നടപ്പാക്കാൻ സാധിച്ചതിനാലാണ് പുകയില നിയന്ത്രണ സെല്ലിന് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ അഡൾട്ട് ടുബാക്കോയുടെ സർവേ പ്രകാരം 2012ൽ ഝാർഖണ്ഡിലെ പുകയില ഉപഭോഗ നിരക്ക് 51 ശതമാനമായിരുന്നു. 2018ൽ ഇത് 38 ശതമാനമായി കുറഞ്ഞു. ഈ കണക്കുകൾ വീണ്ടും കുറക്കുന്നതിനായി 2018നും 2022നുമിടയിൽ സംസ്ഥാനം നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സംസ്ഥാന ആരോഗ്യ ടീമുകളും ഝാർഖണ്ഡിലെ പുകയില വ്യാപന നിരക്ക് കുറക്കുന്നതിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും പഥക് പറഞ്ഞു.