കോഴിക്കോട്: അർഹരല്ലാത്തവർ ഖുർആനെ വ്യാഖ്യാനിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പരിഭാഷ നോക്കി വ്യാഖ്യാനിക്കപ്പെടേണ്ടതല്ല ഖുർആൻ എന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും വഖഫ് ബോർഡ് ചെയർമാനും സിപിഐ.എം നേതാവുമായ ടി.കെ. ഹംസ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറപടിയായിട്ടായിരുന്നു തങ്ങളുടെ പ്രസ്താവന. വടക്കെ കൊവ്വലിൽ സംഘടിപ്പിച്ച ഇ.കെ. മുസ് ലിയാർ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലർക്കും ഖുർആൻ വ്യഖ്യാനിക്കാൻ തോന്നും. അത് അപകടത്തിലേക്കാവും ചെന്നെത്തിക്കുക. ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർ അവരുടെ പണിയാണ് ചെയ്യേണ്ടത്.അല്ലാതെ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യാൻ വരരുത്. ഖുർആൻ ആർക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ല. അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാൽ അവ തള്ളികളയണം. പലരും ഖുർആനെ അങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുകാലം മുമ്പ് കള്ളന്മാരും ഖുർആനെ വ്യാഖ്യാനിക്കാറുണ്ടായിരുന്നു. ഇതിനെ തുടർന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ അനുസരിച്ച് ഖുർആൻ വിശകലനം ചെയ്യപ്പെടണമെന്നും അതിന് കഴിവുള്ളവർ ഉണ്ടാവണമെന്നും ഇ.കെ. അബൂബക്കർ മുസ്ലിയാർ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം കൂടിയായിരുന്നു അതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ടി.കെ ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്‌തെന്ന വിമർശനവുമായി സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്വി രംഗത്തുവന്നിരുന്നു. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുർആൻ ദുർവ്യാഖ്യാനം നടത്തിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മതനിരാസവും നിരീശ്വരവാദവും അടിച്ചേൽപിക്കാൻ രാഷ്ട്രീയ പരിസരങ്ങളിൽ ശ്രമം നടക്കുന്നുണ്ട്. മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. യഹൂദ, ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാൻ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ടെന്നും നദ്വിപറയുന്നു.

മതകാര്യങ്ങളിൽ പ്രാമാണികമായി അറിവില്ലാത്തവർ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പറഞ്ഞിരുന്നു.

വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഇസ്ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുർആനുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്.

ഇസ്ലാമിക വിശ്വാസികൾക്ക് വിവാഹത്തിന് മതത്തിൽ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാൽ മതത്തെ മാറ്റി നിർത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും വിവാഹം നടത്താം. എന്നാൽ അതിനെ ഇസ്ലാമുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു.