ഗുവാഹത്തി: ഗുജറാത്തിലെ എംഎൽഎ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്ത് അസം പൊലീസ്. ബർപ്പെട്ട പൊലീസ് സ്റ്റേഷനിലെ കേസിലാണ് പുതിയ അറസ്റ്റ്. മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ അൽപം മുൻപാണ് ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചത്. പിന്നാലെ വീണ്ടും അസം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ കേസുണ്ടായിരുന്നതുകൊക്രജാർ സ്റ്റേഷനിലായിരുന്നു.

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിനാണ് ജിഗ്‌നേഷിനെ ഗുജറാത്തിലെ പലാൻപുരിൽനിന്ന് അസം പൊലീസ് അറസ്റ്റു ചെയ്‌തെന്നാണ് അറിയിച്ചിരുന്നത്.

കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് മേവാനിയുടെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടർന്ന് ജിഗ്‌നേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസം പൊലീസ് ബുധനാഴ്ചയാണ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് എംഎ‍ൽഎയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് മേവാനി കൊക്രജാർ ജയിലിലാണ് ഉണ്ടായിരുന്നത്.

മോദിയുടെ കടുത്ത വിമർശകനായ ജിഗ്നേഷ് മേവാനി തന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് ആരോപിച്ചു. ' ബിജെപിയുടെയും ആർഎസ്എസിന്റെയും ഗൂഢാലോചനയാണിത്. എന്റെ പ്രതിച്ഛായ തകർക്കാനാണ് ഈ നടപടി. ഇത് വളരെ വ്യവസ്ഥാപിതമായി അവർ ചെയ്തുവരുന്നു. അവർ, ഇത് രോഹിത് വെമുലയ്ക്കും, ചന്ദ്രശേഖർ ആസാദിനും എതിരെ ചെയ്തു. ഇപ്പോൾ എന്നെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്', ജിഗ്നേഷ് മേവാനി പറഞ്ഞു.

ക്രിമിനൽ ഗൂഢാലോചന, ആരാധാനാലയവുമായി ബന്ധപ്പെട്ട കുറ്റം, മതവികാരങ്ങളെ വ്രണപ്പെടുത്തൽ, സമാധാനഭംഗമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് മേവാനിക്ക് എതിരെ ചുമത്തിയിരുന്നത്. അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ കേസിലായിരുന്നു അറസ്റ്റ്.