മലപ്പുറം: ലോക രാജ്യങ്ങളെ ക്യാമറകണ്ണിലൂടെ മലയാളികളിലേക്കെത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രം വരച്ച് ജിനീഷ് സ്വന്തമാക്കിയത് ബുക്ക് ഓഫ് ഇന്ത്യൻ റെക്കോർഡും, ബുക്ക് ഓഫ് ഏഷ്യൻ റെക്കോർഡും. ലോക് ഡൗൺ കാലത്താണ് മലപ്പുറം എടപ്പാൾ കല്യാണിക്കാവ് സ്വദേശി ജിനീഷിന് റെക്കോർഡുകളുടെ പെരുമഴതന്നെയുണ്ടായത്.

ലോക രാജ്യങ്ങളുടെ പേരുകൾ കോർത്തിണക്കി ലോക് ഡൗൺ കാലത്ത് ജിനീഷ് വരച്ച സന്തോഷ് ജോർജ് കുളങ്കരയുടെ ചിത്രമാണ് ബുക്ക് ഓഫ് ഇന്ത്യൻ റെക്കോർഡും, ബുക്ക് ഓഫ് ഏഷ്യൻ റെക്കോർഡും നേടിയത്.ലോക രാജ്യങ്ങളെ ക്യാമറകണ്ണിലൂടെ മലയാളികളുടെ വിരുന്ന് മുറിയിലേക്ക് എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയോട് വളരെ ചെറുപ്പക്കാലം തൊട്ടു തന്നെ എടപ്പാൾ കല്ല്യാനിക്കാവ് സ്വദേശിയായ ജിനീഷിന് ആരാധനയാണ്.

സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന പ്രോഗ്രാം ജിനീഷ് മുടങ്ങാതെ കാണുകയും ചെയ്തിരുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും അദേഹത്തിനെ നേരിൽ കാണണമെന്നും, നേരിൽ കാണുമ്പോൾ തന്നെ ഒരിക്കലും മറക്കാൻ കഴിയാത്ത എന്തെങ്കിലും സമ്മാനിക്കണമെന്നും ജിനീഷ് മനസിലുറപ്പിച്ചു. ആ ചിന്തയിൽ നിന്നാണ് ലോക രാജ്യങ്ങളുടെ പേരുകൾ കോർത്തിണക്കി സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രം വരക്കുക എന്ന ആശയം ഉടലെടുത്തത്.

എന്നാൽ കുന്നംകുളം ആർക്ക് ലിങ്ക് എന്ന സ്ഥാപനത്തിൽ എൻജിനീയറായി സേവനം അനുഷ്ഠിക്കുന്ന ജിനീഷിന് സമയം ഒരു വിലങ്ങുതടിയായിരുന്നു. ചിത്രരചനാ കഴിവ് രക്തത്തിലുണ്ടെങ്കിലും ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയുമാണ് ജിനീഷ് വരച്ചിരുന്നത്. അമ്മാവനായ തബലിസ്റ്റ് മണികണ്ഠന്റെ പ്രോഹത്സാഹനമാണ് തിരക്കുകൾക്കിടയിലും ജിനീഷിന്റെ വരകൾക്ക് ശക്തി പകർന്നത്. എന്നാൽ ജിനീഷിന്റെ ആഗ്രഹപൂർത്തീകരണത്തിന് വഴി തുറന്നത് ലോക് ഡൗൺ കാലത്താണ്.ജനങ്ങൾളെ കൂട്ടിലടച്ചതു പോലെ കഷ്ടപ്പെടുത്തിയ ലോക് ഡൗൺ കാലം ജിനീഷിന് അനുഗ്രഹമായി മാറി.

ജോലി തിരക്കുകളില്ലാത്ത ആ കാലഘട്ടം ജിനീഷ് ചിത്രരചനയിലൂടെയാണ് പ്രയോജനപ്പെടുത്തിയത്.ഏകദേശം രണ്ട് മാസം കൊണ്ടാണ് 195 രാജ്യങ്ങളുടെ പേരുകൾ എഴുതി ചേർത്ത് സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രം പൂർത്തിയാക്കിയത്.ചിത്രം വരച്ചു തുടങ്ങിയപ്പോൾ അത് അദ്ദേഹത്തിന് സമ്മാനിക്കണമെന്ന് മാത്രമേ ജിനീഷ് ചിന്തിച്ചിരുന്നുള്ളു. എന്നാൽ പിന്നീട് അത് റിക്കോർഡിലേക്ക് വഴിമാറുകയായിരുന്നു.ബുക്ക് ഓഫ് ഇന്ത്യൻ റിക്കോർഡും, ബുക്ക് ഓഫ് ഏഷ്യൻ റിക്കോർഡുമാണ് ഈ ചിത്രം ജിനീഷിന് നേടികൊടുത്തത്. കല്ല്യാനിക്കാവ് നരിക്കുഴിയിൽ വാസു, രമണി ദമ്പതികളുടെ മകനാണ് ജിനീഷ്, ഗംഗയാണ് ഭാര്യ.