കോതമംഗലം:ജിൻസിയ ബിജുവിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം.താലൂക്കിലെ കവളങ്ങാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നാണ് ജിൻസീയ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ നാലുപേരോട് ഏറ്റുമുട്ടിയാണ് ജിൻസിയ ബിജു വിജയം സ്വന്തമാക്കിയത്.യൂ ഡി എഫ് -9,എൽ ഡി എഫ് -8 സ്വതന്ത്രർ -1 എന്നിങ്ങിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.പതിനൊന്നാം വാർഡ് നേര്യമംഗലം സൗത്തിലാണ് ജിൻസിയ മത്സരിച്ചത്.മുന്നണി സ്ഥാനാർത്ഥികളെ നിലംപരിശാക്കിയ വിജയം രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 91 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ വിജയിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ യൂ ഡി എഫായിരുന്നു പഞ്ചായത്തിൽ ഭരണത്തിലെത്തിയത്. ഇക്കുറി സീറ്റ് വിഭജനത്തിൽ തുടക്കം മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിപിഎം ആദ്യം പരിഗണിച്ചത് ജിൻസിയയെയായിരുന്നുവെന്നും എന്നാൽ അവസാന നിമിഷം പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മൂലംഒഴിവാക്കപ്പെടുകയായിരുന്നു എന്നുമാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രചരിച്ചിരുന്ന വിവരം.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി 76 വോട്ടിന് വിജയിച്ച വാർഡ് നിലനിർത്താൻ ഇടതുമുന്നണി ശക്തമായ പ്രചാരണം പരിപാടികളാണ് നടത്തിയത്. 100 വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന തരത്തിലായിരുന്നു അണികൾ അടുപ്പക്കാരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ വാർഡിലെ ജനങ്ങൾ ജിൻസിയയ്ക്കൊപ്പമായിരുന്നെന്നാണ് തിരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.കക്ഷിരാഷ്ട്രീയത്തിനപ്പുറമായിരുന്നു വോട്ടർമാരുടെ മനസെന്നും ഇതുമൂലമാണ് വിജയം തേടിയെത്തിയതെന്നുമാണ് സ്ഥാനാർത്ഥിക്കുവേണ്ടി കളത്തിലിറങ്ങി പ്രചാരണപ്രവർത്തനങ്ങൾ നിയന്ത്രിച്ചവരിൽ ഒട്ടുമിക്കവരുടെയും വിലയിരുത്തൽ.നിലവിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷം യൂ ഡി എഫിനുണ്ട്.സ്വതന്ത്ര അംഗം ഇടതുമുന്നണിക്ക് കൂറുപ്രഖ്യാപിച്ചാൽ ഭരണം ഉറപ്പിക്കാൻ നറുക്കിടേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങളെത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഭരണം കൈയാളാൻ ഇരു മുന്നണികൾക്കും ജിൻസിയയുടെ നിലപാട് നിർണ്ണായകമാണ് എന്നതാണ് യാഥാർത്ഥ്യം.അഞ്ച് സ്ഥാനാർത്ഥികളാണ് വാർഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.വാർഡിലെ അടിസ്ഥാന വിഷയമായ കുടിവെള്ളം പരിഹരിക്കുന്നതിന് മുൻഗണന നൽകും.ഒപ്പം മറ്റ് ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും സജിവമായി ഇടപെടും.എല്ലാവർക്കും തുല്യ പരിഗണന നൽകി മുന്നോട്ടുപോകും.ജിൻസിയ ബിജു നയം വ്യക്തമാക്കി.