വാഷിങ്ടൻ: ഭരണത്തിലേറിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് നീക്കം. റിപ്പബ്ലിക്കൻ പാർട്ടിയാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. ഇംപീച്ച്‌മെന്റ് പ്രമേയം റിപ്പബ്ലിക്കൻ അംഗം മർജോരി ടെയ്‌ലർ ഗ്രീൻ ഔദ്യോഗികമായി അവതരിപ്പിച്ചു. അറ്റ്‌ലാന്റയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് മർജോരി ടെയ്‌ലർ ഗ്രീൻ.

പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും വൈസ് പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. വിദേശ എനർജികളിൽ നിന്നും വൻ തോതിൽ പണം സ്വീകരിച്ച് സ്വന്തം സമ്പത്ത് വർധിപ്പിക്കുവാൻ ബൈഡൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്.

കൂടാതെ തന്റെ താൽപര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഉക്രെയ്ൻ ഭരണകൂടത്തിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവെക്കുമെന്ന് ഭീഷിണിപ്പെടുത്തി. ബൈഡൻ വൈറ്റ് ഹൗസിൽ താമസിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ പറയുന്നു.

നേരത്തെ, യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹിൽ സമുച്ചയത്തിൽ നടന്ന ആക്രമണത്തിന്റെ പിന്നിൽ നിന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോണൾഡ് ട്രംപിനെ യു.എസ് പ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 10 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും പിന്തുണച്ചിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് പരിഗണനക്കാനിരിക്കെയാണ് ബൈഡിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പുതിയ നീക്കം നടത്തിയിട്ടുള്ളത്.