ന്യൂഡൽഹി: ആയുഷ് മന്ത്രാലയം വികസിപ്പിച്ച പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ആർഎസ്എസ് പോഷക സംഘടനയായ സേവാഭാരതിയെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാൻ വേണ്ടത് ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കേന്ദ്ര സർക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആർഎസ്എസ് ആണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ പരിവാർ സംഘടനകൾക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച (സിസിആർഎഎസ്) ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ആർഎസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുർവേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് നൽകാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവർത്തകർ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവർക്ക് പ്രത്യേക പാസ് നൽകണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജൻസികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

ആർഎസ്എസിന്റെ മൂന്നാമത്തെ സർസംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ ആർഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്. ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാൻ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസർക്കാർ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.