കൊച്ചി: മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ചെന്ന ആരോപണം നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിക്കുന്ന ആളാണ് പക്ഷെ ഇപ്പോൾ മദ്യപിച്ചിട്ടില്ല. ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല. താൻ അമ്മയും പെങ്ങളും മകളും ഉള്ള ആളാണെന്നും ജോജു ജോർജ് പറഞ്ഞു.

'ഒരു കാര്യത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഉടനടി വരുന്ന പ്രതികരണമാണ് ഞാൻ സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന്. എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. ഇവരെയൊക്കെ പൊന്നുപോല നോക്കുന്നയാളാണ്. കേരളത്തിലെ ഒരുത്തിയോടും ഞാൻ മോശമായി പെരുമാറിയിട്ടില്ല. ഒരു ചേച്ചിയൊക്കെ എന്റെ വണ്ടി തല്ലിപ്പൊളിക്കുകയായിരുന്നു. അവർ ചിന്തിക്കണം അവരെന്താണ് കാണിച്ചു കൂട്ടുന്നതെന്ന്. ഇതിനൊന്നും വേണ്ടി ഒച്ചവെച്ചിട്ട് കാര്യമില്ല. നമുക്ക് അതിലും വലിയ കാര്യങ്ങൾ ചെയ്യാൻ കിടക്കുവാണ്. അത്രയും പ്രശ്നത്തിലാണ് ലോകം മുഴുവൻ. ഇതിന്റെ പേരിൽ ഒരു മീഡിയയും എന്നെ വിളിക്കേണ്ട. ഇത് ആഘോഷിക്കേണ്ട കാര്യമില്ല,'ജോജു ജോർജ് പറഞ്ഞു.

'ഏറ്റവും വിഷമമുള്ള കാര്യമെന്തെന്നാൽ എന്റെ അമ്മയെയും അച്ഛനെയും പച്ചത്തെറി വിളിച്ചത് മൂന്ന് നാല് പ്രധാന നേതാക്കളാണ്. അവർക്കെന്ന തെറി വിളിക്കാം. കാരണം ഞാനവരോട് സംസാരിച്ചത്. പക്ഷെ എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു. ഞാൻ സിനിമാ നടനാണെന്നുള്ളത് വിടുക. സിനിമ നടനായതുകൊണ്ട് പറയാൻ പാടില്ലെന്നുണ്ടോ. ഞാൻ സഹികെട്ടാണ് പോയി പറഞ്ഞത്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുത്. കാരണം എനിക്കിത് ഷോയല്ല. ഷോ കാണാക്കാനാണ് സിനിമാ നടനായത്. ഇതിന്റെ പേരിൽ ഒരു ചാനലും എന്നെ വിളിക്കരുത്. മീഡിയ പരിപാടികൾക്കോ രാഷ്ട്രീയ എതിർപ്പ് കാണിക്കാനോ ഞാനില്ല. എന്നെ സ്വസ്ഥമായി വിടണം,' ജോജു ജോർജ് പറഞ്ഞു.

ഇതൊരിക്കലും കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുക്കേണ്ട കാര്യമില്ല. കാരണം എന്റെ അമ്മ കോൺഗ്രസുകാരിയാണ്. ഇത് കുറച്ച് വ്യക്തികളുമായിട്ടുണ്ടായ പ്രശ്നമാണെന്നും ജോജു ജോർജ് പറഞ്ഞു.ഇതിനിടെ ജോജു ജോർജിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടൻ മദ്യപിച്ചിരുന്നില്ല എന്നാണ് ഫലം. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപണം ഉയർത്തിയതോടെയാണ് വൈദ്യപരിശോധന നടത്തിയത്. ഇതോടെ സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടന് നേരെ ഉണ്ടാവുക.