കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കുറ്റം സമ്മതിപ്പിക്കാൻ പൊലീസിൽ സിപിഎം സമ്മർദം ചെലുത്തിയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ഒരു മന്ത്രി മരട് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ചെന്നും ടോണി ചമ്മണി ആരോപിച്ചു.

അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ പൊലീസ് പീഡിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന വിലക്കെതിരായ ദേശീയപാത ഉപരോധ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിൽ ടോണി ചമ്മിണി അടക്കം കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായിരുന്നു.

ഐഎൻടിയുസി െവെറ്റില ഓട്ടോ സ്റ്റാൻഡ് കൺവീനറും കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ സോണി ജോസഫിന്റെ ഭർത്താവുമാണ് പി.ജി.ജോസഫ്.

കുറ്റം സമ്മതിപ്പിക്കാൻ പൊലീസിൽ സിപിഎം സമ്മർദം ചെലുത്തിയെന്നും ഒരു മന്ത്രി മരട് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ചെന്നും ടോണി ചമ്മണി ആരോപിച്ചു.

ജോജു മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷമ പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സമരത്തിലെ അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദി ജോജുവാണ്. പൊലീസും ഇടതുനേതാക്കളും നടത്തിയ ഗൂഢാലോചന വൈകാതെ പുറത്തു കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു.

ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിൽ ജാമ്യം ലഭിച്ച ടോണി ചമ്മിണി ഉൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾ ഇന്നലെ വൈകിട്ടാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്.

ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കാൻ 12 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.