തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ നൽകിയത് പോരാ എന്ന ഉത്രയുടെ അമ്മയുടെ പ്രതികരണത്തെ വിമർശിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ. പ്രതികരണം നീതിദേവതയെ നിന്ദിക്കലാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് ആയി പരിഗണിച്ച് വധശിക്ഷ നൽകണം എങ്കിൽ സുപ്രീംകോടതി പല കേസുകളിലും പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളിൽ പ്രതി സ്ഥിരം കുറ്റവാളി ആയിരിക്കണം എന്നുള്ള മാനദണ്ഡം ഈ കേസിൽ പരിഗണിക്കാൻ സാധിക്കാത്തതിനാലാണ് വധ ശിക്ഷ നൽകാതെ ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതിക്ക് ലഭിച്ചത് എന്നും ജോമോൻ ഫേസ്‌ബുക്കിൽ കുറിച്ചു

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിന്ദിക്കലാണ്. ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടും ശിക്ഷാവിധി പോരെന്നും, നീതിനിഷേധം ആണെന്നുമുള്ള ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിന്ദിക്കൽ ആണ്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് ആയി പരിഗണിച്ച് വധശിക്ഷ നൽകണം എങ്കിൽ സുപ്രീംകോടതി പല കേസുകളിലും പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളിൽ പ്രതി സ്ഥിരം കുറ്റവാളി ആയിരിക്കണം എന്നുള്ള മാനദണ്ഡം ഈ കേസിൽ പരിഗണിക്കാൻ സാധിക്കാത്തതിനാലാണ് വധ ശിക്ഷ നൽകാതെ ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതിക്ക് ലഭിച്ചത്.

കൊലപാതകം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി ശിക്ഷ ലഭിച്ചത് നൂറുശതമാനവും ഉത്രക്ക് നീതി ലഭിച്ചു എന്നതാണ് നീതിബോധമുള്ള പൗരന്മാർ ചിന്തിക്കേണ്ടത്. 30 വർഷക്കാലം നിരന്തരം നിയമപോരാട്ടം നടത്തി ഒടുവിൽ ആണ് അഭയ കൊലക്കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

അഭയ കൊലക്കേസ് ഉൾപ്പെടെയുള്ള പല കേസുകളും മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് പ്രതികൾക്ക് ശിക്ഷ ലഭിച്ചപ്പോൾ വൈകിവന്ന നീതി, നീതി നിഷേധത്തിന് തുല്യമാണ് എങ്കിലും നീതി ദേവതയെ നിന്ദി ക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാത്തത് ഉത്ര കൊലക്കേസിലെ വിധി താരതമ്യം ചെയ്യുമ്പോൾ ഓർക്കുന്നത് നന്നായിരിക്കും.

ഉത്രയുടെ മാതാപിതാക്കൾ നീതിതേടി കോടതി കയറി ഇറങ്ങി നടക്കേണ്ട ആവശ്യത്തിന് ഇട വരുത്താതെ പ്രോസിക്യുഷൻ കേസ് നടത്തി ശിക്ഷ വാങ്ങി നൽകിയതുകൊണ്ടാണ് നീതിദേവതയുടെ വില അറിയാതെ പോകുന്നത്. വധശിക്ഷ വിധിച്ച പ്രതികളുടെ വധശിക്ഷ നടപ്പിൽ ആകണമെങ്കിൽ ഒട്ടകം സൂചിക്കുഴയിലൂടെ പോകുന്നത് പോലെ ആയിരിക്കും.

ഹൈക്കോടതിയിൽ അപ്പീൽ കേൾക്കണം, സുപ്രീംകോടതിയിൽ അപ്പീൽ കേൾക്കണം, രാഷ്ട്രപതിയുടെ ദയാഹർജി കേട്ടതിനു ശേഷം പിന്നീട് സുപ്രീം കോടതിയുടെ ഓപ്പൺ കോർട്ടിൽ വീണ്ടും കേൾക്കണം. ഈ അടുത്തകാലത്ത് വധശിക്ഷ നടപ്പിൽ വരുത്തിയത് നിർഭയ കേസിൽ മാത്രമാണ്.അത് നടപ്പിൽ വരുത്താൻ വേണ്ടി നിയമത്തിന്റെ നൂലാമാലകൾ ഒരുപാട് ഉണ്ടന്നുള്ള കാര്യം ഓർക്കുന്നത് നന്നായിരിക്കും.

ജോമോൻ പുത്തൻപുരയ്ക്കൽ