ന്യൂഡൽഹി: കർഷക വിരുദ്ധമായ കാർഷിക പരിഷ്‌ക്കരണ ബില്ലുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ജോസ് കെ.മാണി എംപി. ചെറുകിട കർഷകരെ കാർഷിക മേഖലയിൽ നിന്നും പുറത്താക്കി കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കുന്ന ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ്സ് (എം) പിന്തുണക്കും. വൻകിട ഭൂഉടമകൾക്കും വിദേശഏജസികൾ ഉൾപ്പടെയുള്ള കോർപ്പറേറ്റുകൾക്കും ഭൂവിനിയോഗം, വിളസംഭരണം, കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരം എന്നിവയിൽ പൂർണ്ണസ്വാതന്ത്യം നൽകുന്ന ബില്ലുകൾ ഇന്ത്യൻ കാർഷിക മേഖലയെ ആഗോളകുത്തകകൾക്ക് തീറെഴുന്നതാണ്.

വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർകൃഷിക്ക് വഴിയൊരുക്കുന്ന ഭേദഗതികൾ കേരളത്തെ സംബന്ധിച്ചും തിരിച്ചടിയാവും. അവശ്യസാധന നിയമപ്രകാരം ഭക്ഷ്യോൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം ഈ ബില്ലോടു കൂടി ഇല്ലാതാവും. ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളിൽപ്പെട്ട നിയമനിർമ്മാണം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാണ്. കർഷക വിരുദ്ധമായ ഈ നിയമഭേദഗതികൾക്കെതിരായി സംസ്ഥാനത്തും കേരളാ കോൺഗ്രസ്സ് (എം) പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.