കോട്ടയം: പാലായിലെ തന്റെ പരാജയത്തിന് കാരണം യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതാണെന്ന് ജോസ് കെ മാണിയുടെ ആരോപണം. പരാജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നത് അതാണെന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം.പതിനൊന്നായിരത്തിൽ അധികം വോട്ടുകൾക്കാണ് പാലായിൽ എൻസികെ നേതാവായ മാണി സി കാപ്പൻ പാലായിൽ ജയിച്ചു കയറിയത്. പാലയ്ക്ക് വേണ്ടിയുള്ള പിടിവലികൾക്ക് ഒടുവിലാണ് കാപ്പൻ എൻ.സി.പിയിൽനിന്നും ഇടതുപക്ഷത്തുനിന്നും മാറി കോൺഗ്രസിന് ഒപ്പം ചേർന്നത്. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് കാപ്പന്റെ വിജയം തെളിയിക്കുന്നത്.

സ്വന്തം ബൂത്തിൽ പോലും ജോസ് കെ മാണിക്ക് ദയനീയ പരാജയം നേരിടേണ്ടി വന്നു. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലായിൽ ദയനീയ തോൽവിയാണ് ജോസിനെ കാത്തിരുന്നത്. സ്വന്തം വീടിരിക്കുന്ന ബൂത്തിൽ പോലും ഇദ്ദേഹം പിന്നിലാണ്. എട്ട് വോട്ടിനാണ് ജോസിന്റെ ബൂത്തിൽ മാണി സി. കാപ്പൻ ലീഡ് നേടിയത്.വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ കാപ്പൻ വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് കാപ്പൻ നടത്തിയത്. പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിർത്താനായത്.