കാസർകോഡ്: നടക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് പാലാ സീറ്റിനെ ചൊല്ലി നടന്ന് കൊണ്ടിരിക്കുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. എൽ.ഡി.എഫിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലേക്ക് പോയ മാണി സി. കാപ്പന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും കാപ്പൻ പോയത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. കാസർഗോഡ് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസമായി പാല സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മറുപടി പറയേണ്ട വിഷയങ്ങളിൽ മുന്നണി മറുപടി പറയുമെന്നും മാണി സി. കാപ്പനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാകുന്നു. കോൺഗ്രസ് നേതാക്കൾ കൊടി പിടിച്ച് ബിജെപി യിൽ ചേക്കേറുകയാണ്. ഇവരെ എങ്ങിനെ വിശ്വസിക്കാനാവും. ഇടതുപക്ഷമാണ് ഗ്യാരണ്ടി. എൽഡിഎഫി ന്റെ ഭരണ തുടർച്ചഉറപ്പെന്ന് യുഡിഎഫിനും മനസിലായി. അതുകൊണ്ടാണ് രാഷ്ട്രീയം പറയാതെ അപവാദവും വർഗീയതയും പറഞ്ഞ് യുഡിഎഫ് നേതാക്കൾ നടക്കുന്നത് - ജോസ് കെ മാണി പറഞ്ഞു.