തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ.മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവൻ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആർ. അനിൽ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, കേരളാ കോൺഗ്രസ് എം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തുടങ്ങിയവർ അനുഗമിച്ചു.

ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16. സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതൽ 4 വരെ പോളിങ് നടക്കും.

സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണു ജോസ് കെ.മാണിയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. പാർട്ടി നേതൃയോഗത്തിലും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യമുയർന്നിരുന്നു