തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇരുട്ടിൽ നിർത്തുന്ന ദാർഷ്ട്യം പാർട്ടിയെ എവിടേയും എത്തിക്കില്ലെന്ന് ജോസഫ് വാഴക്കൻ വിമർശിച്ചു. പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന നേതാക്കളാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇവരെ ആരുമല്ലാതാക്കാനുള്ള നീക്കം അത്ഭുതപ്പെടുത്തുവെന്നും ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു.

'കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചയിലും തളർച്ചയിലും നിർണായകമായ രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഇരുട്ടിൽ നിർത്തികൊണ്ട് പട്ടിക പുറത്ത് വരുന്നു. ഇവർക്ക് പാർട്ടിയിൽ ഒരു കാര്യവും ഇല്ലായെന്ന് വരുത്തി തീർക്കാനുള്ള ഒരു ദാഷ്ട്യം ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായി. വിഭാഗീയതയുണ്ടാക്കി നേതാക്കൾ ആരും അല്ലായെന്ന് വരുത്തിതീർക്കാനുള്ള ശ്രമം എന്നെ അത്ഭുതപ്പെടുത്തി.' ജോസഫ് വാഴക്കൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയോട് ലിസ്റ്റ് ആവശ്യപ്പെട്ട കെ സുധാകരന്റെ നടപടിയെയും ജോസഫ് വാഴക്കൻ വിമർശിച്ചു.'വിഡി സതീശന്റെ കൈയിൽ ലിസ്റ്റ് കൊടുക്കാനായി ഉമ്മൻ ചാണ്ടിയോട് ചിലർ പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി അത് ചെയ്തില്ലായെന്നും ഇവിടെ പറയുന്നത് കേട്ടു. ഉമ്മൻ ചാണ്ടി ഉന്നതനാണ്. കെസി വേണുഗോപാൽ വഹിക്കുന്ന അതേ പോസ്റ്റാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം ആലോചിക്കാതെ ഒന്നും ചെയ്തിരുന്നില്ല. ഇനി ഞങ്ങളാണ് തീരുമാനിക്കുന്നതെന്ന് ദാർഷ്ടമാണ്. അത് കോൺഗ്രസിനെ എവിടേയും എത്തിക്കില്ല.' ജോസഫ് വാഴക്കാൻ കൂട്ടിചേർത്തു.